ന്യൂഡൽഹി: പദ്മ പുരസ്‌കാരജേതാക്കളുടെ ലാളിത്യവും പ്രവൃത്തിയിലെ ഔന്നത്യവും മൻ കി ബാത് പരിപാടിയിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുരസ്‌കാരജേതാക്കളായ പലരും നമുക്കിടയിലെ നമ്മുടെ സുഹൃത്തുക്കളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവർ എപ്പോഴും രാജ്യത്തെ പരമപ്രധാനമായി കാണുകയും രാഷ്ട്രം ഒന്നാമത് എന്ന തത്വത്തിനായി ജീവിതം സമർപ്പിക്കുകയും ചെയ്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താഴേത്തട്ടിലെ സേവനത്തിലൂടെ നേട്ടങ്ങൾ കൈവരിച്ചവർ പീപ്പിൾസ് പദ്മയിലൂടെ ആദരിക്കപ്പെടുന്നതിലുള്ള സന്തോഷം പലരും പങ്കുവെച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അർപ്പണബോധമുള്ള അത്തരം ആളുകളെ ആദരിക്കുന്നതിലൂടെ ദേശവാസികളുടെ അഭിമാനം ഉയരുകയാണ്. സമർപ്പണഭാവത്തോടെ ജോലിയിൽ മുഴുകുന്ന അവർ അതിന്റെ പ്രതിഫലവും പ്രതീക്ഷിക്കുന്നില്ല. തങ്ങളുടെ പ്രവർത്തനത്തിന്റെ ഫലം അനുഭവിക്കുന്നവരുടെ മുഖത്തെ സംതൃപ്തിയാണ് അവർക്കുള്ള ഏറ്റവും വലിയ അവാർഡ് എന്നും പ്രധാനമന്ത്രി പറഞ്ഞു. പുരസ്‌കാര ജേതാക്കളുടെ പ്രചോദനാത്മക ജീവിതത്തെക്കുറിച്ച് വിശദമായി അറിയാനും മറ്റുള്ളവരോട് പറയാനും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
ഇത്തവണ പദ്മ പുരസ്‌കാര ജേതാക്കളിൽ ആദിവാസി സമൂഹവും ആദിവാസി ജീവിതവുമായി ബന്ധപ്പെട്ടവർക്ക് മികച്ച പ്രാതിനിധ്യമുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നഗരങ്ങളിലെ തിരക്കുകളിൽ നിന്നും വ്യത്യസ്തമാണ് ആദിവാസി ജീവിതം. അവർ നേരിടുന്ന വെല്ലുവിളികളും വ്യത്യസ്തമാണ്. എന്നാൽ ആദിവാസി സമൂഹങ്ങൾ അവരുടെ പാരമ്പര്യം സംരക്ഷിക്കാൻ എപ്പോഴും താല്പര്യപ്പെടുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഗോത്രഭാഷകളിൽ പ്രവർത്തിച്ച നിരവധി മഹത് വ്യക്തികൾക്ക് പത്മാ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ധാനീറാം ടോട്ടോ, ജാനും സിംഗ് സോയ്, ബി. രാമകൃഷ്ണറെഡ്ഡി തുടങ്ങിയവരുടെ പേര് ഇപ്പോൾ രാജ്യം മുഴുവൻ പരിചിതമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദിവാസി വിഭാഗങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന ഹീരാഭായ് ലോബി, രത്തൻ ചന്ദ്രകർ, ഈശ്വർ ചന്ദ്ര വർമ്മ തുടങ്ങിവരുടെ പേരുകളും പ്രധാനമന്ത്രി പരാമർശിച്ചു.
ആദിവാസി സമൂഹങ്ങൾ നമ്മുടെ ഭൂമിയുടെയും നമ്മുടെ പൈതൃകത്തിന്റെയും അവിഭാജ്യഘടകമാണ്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും വികസനത്തിൽ അവരുടെ സംഭാവന വളരെ പ്രധാനമാണ്. അവർക്കുവേണ്ടി പ്രവർത്തിച്ച വ്യക്തിത്വങ്ങളെ ആദരിക്കുന്നത് പൊതുതലമുറയ്ക്കും പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
നക്സൽ ബാധിത പ്രദേശങ്ങളിൽപോലും ഈ വർഷം പദ്മ പുരസ്‌കാരങ്ങളുടെ അലയൊലികൾ മുഴങ്ങുന്നുണ്ട്. ഈ മേഖലകളിൽ നിന്നുള്ള യുവാക്കൾക്ക് മാർഗ്ഗദർശികളായവരും പുരസ്‌കാരത്തിന് അർഹരായി. കാങ്കറിലെ, മരംകൊണ്ട് ശില്പം പണിയുന്ന അജയ്കുമാർ മണ്ഡാവി, ഗഡ്ചിരോളിയിലെ പ്രശസ്തമായ ഝാടിപ്പട്ടി രംഗഭൂമിയുമായി ബന്ധപ്പെട്ട പരശുറാം കോമാജി ഗുണെ എന്നിവർക്ക് ബഹുമതി ലഭിച്ചതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ തനതു സംസ്‌കാരം സംരക്ഷിക്കുന്നതിൽ വ്യാപൃതരായിരിക്കുന്ന രാംകുയിവാങ്ബെനിയുമെ, വിക്രം ബഹാദൂർ ജമാതിയ, കർമ്മാവാങ്ചു എന്നിവരെയും ആദരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post