ന്യൂഡൽഹി: പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രമുഖർ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര കായിക വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിസിസിഐ അദ്ധ്യക്ഷൻ ജെയ് ഷാ തുടങ്ങി നിരവധി പേർ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങളുമായി എത്തി.
മികച്ച പ്രകടനമാണ് ഇന്ത്യൻ ടീം ലോകകപ്പിൽ പുറത്തെടുത്തതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഈ വിജയം വളർന്നു വരുന്ന ക്രിക്കറ്റ് താരങ്ങൾക്ക് വലിയ പ്രചോദനമാകും. ടീം ഇന്ത്യയ്ക്ക് മികച്ച ഭാവി ആശംസിക്കുകയാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Congratulations to the Indian Team for a special win at the @ICC #U19T20WorldCup. They have played excellent cricket and their success will inspire several upcoming cricketers. Best wishes to the team for their future endeavours. https://t.co/BBn5M9abHp
— Narendra Modi (@narendramodi) January 29, 2023
ദക്ഷിണാഫ്രിക്കയിലെ സെന്യൂസ് പാർക്കിൽ നടന്ന ഫൈനൽ മത്സരത്തിൽ 7 വിക്കറ്റിനാണ് ഇന്ത്യ കരുത്തരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ ഷെഫാലി വർമ ബൗളിംഗ് തിരഞ്ഞെടുത്തു. അച്ചടക്കത്തോടെയുള്ള ബൗളിംഗും മികച്ച ഫീൽഡിംഗും കൊണ്ട് ഇന്ത്യ ഇംഗ്ലണ്ടിനെ വരിഞ്ഞു മുറുക്കി. കൃത്യതയാർന്ന സ്പിന്നും ഉജ്ജ്വലമായ ക്യാച്ചുകളും മികച്ച റൺ ഔട്ടും കൊണ്ട് ഇന്ത്യൻ യുവനിര കാണികളെ വിസ്മയിപ്പിച്ചു.
ഇന്ത്യയുടെ പോരാട്ടവീര്യത്തിന് മുന്നിൽ പതറിയ ഇംഗ്ലണ്ട് 17.1 ഓവറിൽ 68 റൺസിന് ഓൾ ഔട്ടായി. ഇംഗ്ലീഷ് നിരയിൽ ആകെ നാല് പേർ മാത്രമാണ് രണ്ടക്കം കടന്നത്. 19 റൺസെടുത്ത റയാന മക്ഡൊണാൾഡ് ആണ് അവരുടെ ടോപ് സ്കോറർ. 4 ഓവറിൽ 6 റൺസ് മാത്രം വഴങ്ങി ടിറ്റാസ് സദ്ദു 2 വിക്കറ്റ് വീഴ്ത്തി. സദ്ദുവാണ് ഫൈനലിലെ പ്ലേയർ ഓഫ് ദ് മാച്ച്. അർച്ചന ദേവി, പാർശവി ചോപ്ര എന്നിവർക്കും 2 വിക്കറ്റ് ലഭിച്ചു. മന്നത്ത് കശ്യപ്, ക്യാപ്ടൻ ഷഫാലി വർമ, സോനം യാദവ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
മറുപടി ബാറ്റിംഗിൽ കരുതലോടെ കളിച്ച ഇന്ത്യ, 14 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സൗമ്യ തിവാരി 24 റൺസുമായി പുറത്താകാതെ നിന്നു. ഗൊങ്കാടി തൃഷയും 24 റൺസ് നേടി. ഒരു ഘട്ടത്തിൽ പോലും സമ്മർദ്ദത്തിന് അടിപ്പെടാതെ ആധികാരികമായാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.
ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ടീമിനെ ക്രിക്കറ്റ് പണ്ഡിതർ പ്രശംസകൾ കൊണ്ട് മൂടി. ഈ കിരീടം പലർക്കുമുള്ള മറുപടിയാണെന്ന് കമന്റേറ്റർ ഹർഷ ഭോഗ്ലെ പറഞ്ഞു. ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ഭാവി ശോഭനമാണെന്നതിൽ അഭിമാനമുണ്ടെന്നായിരുന്നു രവി ശാസ്ത്രിയുടെയും സുനിൽ ഗാവസ്കറുടെയും പ്രതികരണം. ഈ വിജയം 1983ലെ ലോക കിരീട നേട്ടത്തിന് സമാനമാണെന്നായിരുന്നു ഇതിഹാസ താരം കപിൽ ദേവ് അഭിപ്രായപ്പെട്ടത്.
മുൻ ഓസ്ട്രേലിയൻ താരം ഗ്ലെൻ മക്ഗ്രാത്ത്, പാകിസ്താൻ താരം ഷോയിബ് മാലിക്, മുൻ ശ്രീലങ്കൻ ക്യാപ്ടൻ അർജുന രണതുംഗ, റസ്സൽ അർനോൾഡ്, സഞ്ജയ് മഞ്ജരേക്കർ, മുൻ ഇന്ത്യൻ വനിതാ ടീം ക്യാപ്ടൻ അഞ്ജും ചോപ്ര, മിഥാലി രാജ് തുടങ്ങി നിരവധി പേർ ഇന്ത്യൻ വനിതാ ടീമിന്റെ നേട്ടത്തെ പ്രശംസിച്ചു.
Discussion about this post