ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി കമ്പനി രംഗത്ത്. ഓഹരി ക്രമക്കേട് ആരോപിക്കുന്ന ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യക്കെതിരായ അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദാനി ഗ്രൂപ്പ് വിശദീകരിച്ചു.
യാതൊരു അടിസ്ഥാനവുമില്ലാത്ത ഹിൻഡൻബർഗിന്റെ ആരോപണം കേവലം ഒരു കമ്പനിയെ മാത്രം ലക്ഷ്യം വെച്ചാണെന്ന് പറയാൻ കഴിയില്ല. ഇത് ഇന്ത്യക്കെതിരായ സംഘടിതമായ ആക്രമണമാണ്. ഇന്ത്യൻ സ്ഥാപനങ്ങളുടെ അന്തസ്സ്, നിലവാരം വിശ്വാസ്യത, സ്വാതന്ത്ര്യം, രാജ്യതാത്പര്യം എന്നിവയ്ക്ക് നേരെയുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ് റിപ്പോർട്ട് എന്ന് അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.
കമ്പനിയുടെ നിക്ഷേപകരെ ആശങ്കയിലാക്കുന്ന ഹിൻഡൻബർഗ് റിപ്പോർട്ട് അവിശ്വസനീയവും അധാർമികവുമാണ്. യാതൊരു പഠനങ്ങളും നടത്താതെ, സമഗ്രതയില്ലാതെ, കുറേ ഊഹാപോഹങ്ങൾ ഊതി വീർപ്പിച്ച റിപ്പോർട്ടാണ് ഇത്. മറുപടി നൽകാൻ പോലും അർഹതയില്ലാത്ത, ബാലിശമായ കുറേ ആരോപണങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.
ഹിൻഡൻബർഗിനെതിരെ രാജ്യത്തിനകത്തും പുറത്തും സാദ്ധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കും. അടിസ്ഥാന രഹിതമായ വിവരങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകമായി അവതരിപ്പിച്ചിരിക്കുന്ന റിപ്പോർട്ടാണ് ഇത്. സാമ്പത്തിക- വാണിജ്യ മേഖലകളെ കുറിച്ച് സാമാന്യ ബോദ്ധ്യമുള്ളവർക്ക് ചിരിക്കാൻ വക നൽകുന്നതാണ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ. ഇത് തയ്യാറാക്കിയത് ആരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് എന്ന് ഹിൻഡൻബർഗ് നിയമത്തിന് മുന്നിൽ തുറന്ന് പറയേണ്ടി വരുമെന്നും അദാനി ഗ്രൂപ്പ് നൽകിയ 413 പേജുകളുള്ള മറുപടിയിൽ പറയുന്നു.
നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച്, അവരുടെ അദ്ധ്വാനഫലം ഊറ്റി ജീവിക്കുന്ന സ്ഥാപനമാണ് ഹിൻഡൻബർഗ്. യാതൊരു സുതാര്യതയുമില്ലാത്ത ഈ സ്ഥാപനത്തിലെ നിക്ഷേപകർ ആരൊക്കെ, ജീവനക്കാർ ആരൊക്കെ എന്നൊന്നും അവർക്കല്ലാതെ മറ്റാർക്കും അറിയില്ല. എപ്പോഴും ഒരു പുകമറയ്ക്കുള്ളിൽ നിൽക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചു വന്നിരിക്കുന്നത്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സ്ഥാപനം എന്ന് അവകാശപ്പെടുന്ന ഹിൻഡൻബർഗ് യഥാർത്ഥത്തിൽ രൂപീകരിക്കപ്പെട്ടിട്ട് ആറ് വർഷമേ ആകുന്നുള്ളൂവെന്നും അദാനി ഗ്രൂപ്പ് നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു.
Discussion about this post