ന്യൂഡൽഹി; സ്വാതന്ത്ര്യത്തിന്റെ അമൃത വർഷങ്ങൾ വികസിത ഇന്ത്യയെ സൃഷ്ടിക്കാനുളള സമയമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ അവതരിപ്പിച്ച നയ പ്രഖ്യാപനത്തിലാണ് രാഷ്ട്രപതിയുടെ പരാമർശം. വരുന്ന 25 വർഷങ്ങൾ നമ്മുടെ രാജ്യത്തെ പൗരൻമാരും നാം ഓരോരുത്തരും അവരുടെ കർമ്മങ്ങൾ അതിന്റെ പരിപൂർണ ഫല പ്രാപ്തിയിലെത്തിക്കുകയാണ് വേണ്ടതെന്നും രാഷ്ട്രപതി പറഞ്ഞു.
കഴിഞ്ഞ ഒൻപത് വർഷങ്ങൾ ഇന്ത്യയിലെ ജനങ്ങൾ പോസിറ്റീവായ നിരവധി മാറ്റങ്ങൾക്കാണ് സാക്ഷിയായത്. ഓരോ പൗരന്റെയും ആത്മവിശ്വാസം വർദ്ധിച്ചുവെന്നതാണ് ഇന്ന് കാണുന്ന ഏറ്റവും വലിയ മാറ്റം. ഇന്ത്യയോടുളള ലോകത്തിന്റെ സമീപനവും കാഴ്ചപ്പാടും ഏറെ മാറി. രാജ്യതാൽപര്യമാണ് ഏറ്റവും പരമപ്രധാനമെന്നാണ് ഈ സർക്കാർ കരുതുന്നത്. പതിറ്റാണ്ടുകളായി പുലർത്തിവന്ന നയങ്ങളും രീതികളും പൊളിച്ചെഴുതാനുളള ഇച്ഛാശക്തി ഈ സർക്കാർ കാണിച്ചതായും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തിനും സാമഹ്യനീതിക്കും എതിരായ ഏറ്റവും വലിയ വെല്ലുവിളി അഴിമതിയാണെന്ന നിലപാടാണ് ഈ സർക്കാരിനുളളത്. അതുകൊണ്ടു തന്നെയാണ് അഴിമതിക്കെതിരെ തുടർച്ചയായ യുദ്ധം സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഗോത്ര ജനതയുടെ അഭിമാനമുയർത്താൻ മുൻപെങ്ങുമില്ലാത്ത വിധമുളള തീരുമാനങ്ങളാണ് ഈ സർക്കാർ എടുത്തത്. വികസനത്തിന്റെ ആനുകൂല്യം എത്തിക്കുന്നതിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെട്ടിരുന്നവരാണ് രാജ്യത്തെ പട്ടികജാതി -പട്ടിക വർഗ വിഭാഗങ്ങളും മറ്റ് പിന്നാക്ക സമുദായങ്ങളും. ഇന്ന് അവരുടെ അടുത്തേക്ക് അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ സ്വപ്‌നങ്ങൾ കാണാനും പുതിയ സ്വപ്‌നങ്ങൾ കാണാനും അവർക്ക് കഴിയുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.
രാജ്യത്തെ വനിതാ മുന്നേറ്റത്തെക്കുറിച്ചും നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി പരാമർശിച്ചു. ബേഠി ബചാവോ, ബേഠി പഠാവോ ക്യാമ്പെയ്‌നിന്റെ വിജയം ഇന്ന് സമൂഹത്തിൽ ദൃശ്യമാണ്. സ്ത്രീകൾക്ക് ഒരു ജോലിയിലും ഒരു മേഖലയിലും യാതൊരു നിയന്ത്രണവും ഇല്ലെന്ന് സർക്കാർ ഉറപ്പുവരുത്തുന്നുണ്ട്. ഇന്ന് നമ്മുടെ പെൺകുട്ടികളും സഹോദരിമാരും അവരുടെ കീർത്തി ആഗോള തലത്തിലേക്ക് ഉയർത്തുന്നതിൽ അഭിമാനമുണ്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. രാജ്യത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യം മുൻപുളളതിനെക്കാൾ ഏറെ മെച്ചപ്പെട്ട നിലയിലാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
രാജ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അതിർത്തി ഗ്രാമങ്ങളിൽ മുൻപെങ്ങുമില്ലാത്ത അടിസ്ഥാന സൗകര്യ വികസനമാണ് ഈ സർക്കാർ യാഥാർത്ഥ്യമാക്കിയത്. മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും അതിർത്തി മേഖലകളും വികസനത്തിന്റെ പുതിയ തലങ്ങളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
തുടർച്ചയായ രണ്ട് തിരഞ്ഞെടുപ്പുകളിൽ അധികാരത്തിലെത്തിച്ച് സുസ്ഥിരമായ ഒരു സർക്കാരിനെ സൃഷ്ടിച്ചതിൽ രാജ്യത്തെ പൗരൻമാരെ അഭിനന്ദിച്ചുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ ആദ്യ ഭാഗം ആരംഭിച്ചത്.
Discussion about this post