തിരുവനന്തപുരം: മനുഷ്യരെ കൊല്ലുമ്പോൾ മാത്രമേ ആനകളെയും കടുവകളെയും പിടികൂടുകയുള്ളൂ എന്ന നിലപാടാണ് വനംവകുപ്പിനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും വനം മന്ത്രിയുടെ മറുപടി ഒന്നും ചെയ്യാത്തതിന്റെ കുറ്റ സമ്മതമാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. യോഗം വിളിച്ചാൽ കൊമ്പൻമാർ കാട് കയറില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
മനുഷ്യൻ ഭീതിയിൽ കഴിയുമ്പോൾ അതിനെ സർക്കാർ നിസ്സാരവത്കരിക്കുകയാണ്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പണപ്പിരിവ് നടത്തി കിടങ്ങുകളും ബയോ ഫെൻസിങ്ങുകളും ഉണ്ടാക്കണമെന്നാണ് മന്ത്രി പറഞ്ഞത്. ഇതെല്ലാം ചെയ്യേണ്ടത് സർക്കാരാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഇൻഷൂറൻസ് ഉൾപ്പെടെ നടപ്പാക്കിയിട്ടുണ്ട്, അത് കണ്ടു പഠിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.
സംസ്ഥാനത്ത് 30 ലക്ഷം പേർ വന്യജീവി ആക്രമണത്തിന്റെ ഭീതിയിലാണ്. ഇത്രമാത്രം അരക്ഷിതാവസ്ഥ ഒരു കാലത്തും ഉണ്ടായിട്ടില്ല. സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിയന്തര പ്രമേയത്തിന് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
Discussion about this post