ന്യൂഡൽഹി; രാജ്യസുരക്ഷ ഉറപ്പുവരുത്തുന്ന പ്രതിരോധ മേഖലയിൽ വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിച്ച് എൻഡിഎ സർക്കാർ. ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പ്രതിരോധ വിഹിതമായി 5.94 ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്. കഴിഞ്ഞ വർഷത്തേതിലും 12.95 ശതമാനമാണ് വർദ്ധന.
കഴിഞ്ഞ വർഷം 5.25 ലക്ഷം കോടി രൂപയായിരുന്നു പ്രതിരോധ മേഖലയ്ക്കായി അനുവദിച്ചത്. ഇക്കുറി മൂലധനച്ചെലവിന്റെ പരിധി 10,000 കോടി രൂപയിൽ നിന്ന് 1.62 ലക്ഷം കോടി രൂപയാക്കി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സേനയുടെ നവീകരണത്തിനും പുതിയ യുദ്ധ വിമാനങ്ങളും കപ്പലുകളും ഉൾപ്പെടെ വാങ്ങുന്നതിനുമാണ് പ്രധാനമായും ഈ വിഹിതം വിനിയോഗിക്കുക. മൂലധനച്ചെലവിന്റെ പരിധി ഉയർത്തിയതോടെ വരും വർഷം വലിയ തോതിലുളള ആയുധ പർച്ചെയ്‌സിനാകും വഴിയൊരുങ്ങുക.
പുതുതലമുറയിലെ 4.5 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ സ്വന്തമാക്കാൻ വായുസേന പദ്ധതിയിടുന്നുണ്ട്. തദ്ദേശീയമായി നിർമിക്കുന്ന വിമാനങ്ങൾക്കൊപ്പം പുതുതലമുറ വിമാനങ്ങൾ കൂടി എത്തുന്നതോടെ സേനയുടെ കരുത്ത് വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. നാവികസേനയും ഫ്രാൻസിൽ നിന്ന് വിമാനങ്ങൾ സ്വന്തമാക്കാനുളള നീക്കത്തിലാണ്. സമുദ്രതീര സുരക്ഷ ഉറപ്പിക്കാനും കടൽവഴിയുളള ആക്രമണങ്ങൾ ചെറുക്കാനുമാണ് അത്യാധുനീക വിമാനത്തിനായി നാവികസേന കാത്തിരിക്കുന്നത്.
ലഡാക്കിലേക്ക് വേണ്ടി ലൈറ്റ് ടാങ്കുകളും പീരങ്കികളും വാങ്ങാനുളള നീക്കത്തിലാണ് കരസേന. ചൈനയുടെ കടന്നുകയറ്റത്തെയും പാകിസ്താന്റെ വെല്ലുവിളികളെയും പ്രതിരോധിക്കുന്നതിനുളള ആയുധ സംവിധാനങ്ങൾക്കാണ് മൂന്ന് സേനാ വിഭാഗങ്ങളും ഊന്നൽ നൽകുന്നത്.
Discussion about this post