മുംബൈ: ബോളിവുഡ് താരം നവാസുദ്ദീന് സിദ്ദിഖിയ്ക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണവുമായി നടന്റെ ഭാര്യയുടെ അഭിഭാഷകനായ റിസ്വാൻ സിദ്ദിഖി. തന്റെ കക്ഷിക്ക് നവാസുദ്ദീന്റെ കുടുംബം ഭക്ഷണം നൽകിയില്ലെന്നും, ബാത്ത് റൂം ഉപയോഗിക്കാൻ പോലും അനുവദിച്ചില്ലെന്നുമാണ് നടന്റെ ഭആര്യ ആലിയയുടെ അഭിഭാഷകൻ ആരോപിച്ചത്.
‘നവാസുദ്ദീൻ സിദ്ദിഖിയും കുടുംബാംഗങ്ങളും ആലിയ സിദ്ദിഖിയെ വീട്ടിൽ നിന്ന് പുറത്താക്കാൻ സാധ്യമായതെല്ലാം ചെയ്തു. അവർ ആലിയയ്‌ക്കെതിരെ ക്രിമിനൽ പരാതി നൽകി. തുടർന്ന്, പോലീസ് മുഖേന അവർ അവളെ അറസ്റ്റ് ചെയ്യുമെന്ന് എല്ലാ ദിവസവും വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് അഭിഭാഷകൻ കുറ്റപ്പെടുത്തി. ആലിയയെ നിരീക്ഷിക്കാൻ ബോഡിഗാർഡിനെ വയ്ക്കുകയും, സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. സിദ്ദിഖിയുടെ വീട്ടിലെ ഹാളിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികളോടൊപ്പം ആലിയ താമസിക്കുന്നതെന്ന് അഭിഭാഷകൻ ആരോപിച്ചു.
നവാസുദ്ദീൻ സിദ്ദിഖിയുമായുള്ള ആലിയയുടെ ബന്ധവും പ്രായപൂർത്തിയാകാത്ത മകന്റെ നിയമസാധുതയും പോലീസ് ഉദ്യോഗസ്ഥന്റെ മുമ്പാകെ ചോദ്യം ചെയ്യപ്പെട്ടു. എന്നിട്ടും ഐപിസി സെക്ഷൻ 509 പ്രകാരം തന്റെ കക്ഷി രേഖാമൂലം നൽകിയ പരാതിയിൽ പോലീസ് ഉദ്യോഗസ്ഥൻ നടപടിയെടുത്തില്ലെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. രണ്ടുദിവസം മുമ്പ് സമാനമായ കാര്യങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആലിയ ഉന്നയിച്ചിരുന്നു.
നേരത്തെ നടന്റ അമ്മയായ മെഹ്‌റുന്നീസ സിദ്ദിഖി ആലിയയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.വീട്ടിൽ തന്നെ ഉപദ്രവിക്കണം എന്ന ഉദ്ദേശത്തോടെ മകൻറെ ഭാര്യ എത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് മെഹ്‌റുന്നിസ ആരോപിക്കുന്നത്. 2010 ലാണ് ആലിയയും നവാസുദ്ദീൻ സിദ്ദീഖിയും വിവാഹിതരാകുന്നത്. നടന്റെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ഇവർക്ക് രണ്ട് മക്കളുണ്ട്.
Discussion about this post