തിരുവനന്തപുരം: വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന സാധാരണക്കാർക്ക് ഇരുട്ടടിയായി നികുതി വർദ്ധന. ഇന്ധനത്തിന് ഉൾപ്പെടെ നികുതി വില കുറയുമെന്ന് കരുതിയ ജനങ്ങൾക്ക് വലിയ നിരാശയാണ് സർക്കാർ നൽകിയത്. പെട്രോൾ, ഡീസൽ എന്നിവയ്ക്ക് രണ്ട് രൂപയുടെ സെസ് ആണ് സർക്കാർ ഏർപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിക്കും.
നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ 1, 000 കോടി രൂപയുടെ അധിക വരുമാനം ആണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് വിവിധ നികുതികൾ കൂട്ടിയത്. കെട്ടിട – വാഹന നികുതികൾ സർക്കാർ വർദ്ധിപ്പിച്ചിട്ടുണ്ട്.
വാഹന നികുതി രണ്ട് ശതമാനമായാണ് സർക്കാർ കൂട്ടിയത്. ഇതോടെ ഇലക്ട്രിക് അല്ലാത്ത വാഹനങ്ങളുടെ വില സംസ്ഥാനത്ത് വർദ്ധിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി അഞ്ച് ശതമാനമാക്കി കുറച്ചു.
ഭൂമിയുടെ ന്യായവില 20 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ രജസിട്രേഷന് ചിലവ് വർദ്ധിക്കും. ഫ്‌ളാറ്റുകളുടെ മുദ്ര വിലയിലും വർദ്ധനവ് ഉണ്ട്. കെട്ടിട നികുതിയിലും വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്കും, ഒന്നിലധികം വീടുകൾക്കും പ്രത്യേക നികുതി സമ്പ്രദായം കൊണ്ടുവരും.
വിദേശ മദ്യത്തിന് സാമൂഹ്യസുരക്ഷ സെസ് ഏർപ്പെടുത്തി. ആയിരം രൂപ വിലയുള്ള മദ്യത്തിന് 20 രൂപയാണ് സെസ്. ആയിരം രൂപയ്ക്ക് മുകളിൽ ആണെങ്കിൽ 40 രൂപ ഈടാക്കും. വൈദ്യുതി തീരുവയും സർക്കാർ വർദ്ധിപ്പിച്ചിട്ടുണ്ട്. വാണിജ്യ, വ്യവസായ ആവശ്യത്തിനുള്ള വൈദ്യുതി തീരുവയാണ് വർദ്ധിപ്പിച്ചത്.
Discussion about this post