ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ രാജ്യസഭയിലെ ഇരിപ്പിടം മുൻ നിരയിൽ നിന്ന് പിൻനിരയിലേക്ക് മാറ്റി. ഏറെ നാളായി വീൽചെയറിലായ മൻമോഹൻ സിംഗിന്റെ സൗകര്യം കണക്കിലെടുത്താണ് അദ്ദേഹത്തെ പിൻനിരയിലേക്ക് മാറ്റിയതെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. മുൻവശത്ത് ഇരിക്കുന്നതിനെക്കാൾ സൗകര്യവും, പിൻഭാഗത്തേക്ക് മറ്റ് തടസ്സങ്ങൾ ഇല്ലാതെ എത്താമെന്നതുമാണ് മാറ്റത്തിന് കാരണം.
മുതിർന്ന കോൺഗ്രസ് നേതാക്കളായ പി.ചിദംബരം, ദിഗ് വിജയ് സിംഗ് എന്നിവർ മുൻനിരയിലേക്ക് മാറും. ഇക്കുറി ചേർന്ന സമ്മേളനത്തിലാണ് നേതാക്കളുടെ സ്ഥാനങ്ങളിൽ മാറ്റം വരുത്തിയത്. കഴിഞ്ഞ സെഷനിലും ഈ മാറ്റം വരുത്താൻ ആലോചിച്ചിരുന്നെങ്കിലും തീരുമാനം നടപ്പാകാതെ വരികയായിരുന്നു. 90കാരനായ മൻമോഹൻ സിംഗിന്റെ സൗകര്യാർത്ഥമാണ് അദ്ദേഹത്തെ പുറകിലേക്ക് മാറ്റുന്നതെന്നും കോൺഗ്രസ് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
രാജ്യസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയുടെ സ്ഥാനം മുൻനിരയിൽ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശിന് സമീപത്ത് തന്നെ ആയിരിക്കും. മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ(ജെഡിഎസ്), സഞ്ജയ് സിംഗ്(എഎപി), പ്രേംചന്ദ് ഗുപ്ത(ആർജെഡി), ഡെറക് ഒബ്രിയാൻ(തൃണമൂൽ കോൺഗ്രസ്), കെ.കേശവ റാവു(ബിആർഎസ്), തിരുച്ചി ശിവ(ഡിഎംകെ) എന്നിവരാണ് പ്രതിപക്ഷത്ത് നിന്നും മുൻനിരയിൽ സ്ഥാനമുള്ള മറ്റ് നേതാക്കൾ. ബിജെപിയും അവസാന നിരയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് വിവരം.
Discussion about this post