തിരുവനന്തപുരം; പെട്രോളിന്റെയും ഡീസലിന്റെയും നികുതി കൂട്ടിയാൽ തീരുമോ കേരളത്തിന്റെ പ്രശ്‌നങ്ങൾ?. നികുതിയിതര വരുമാനം ഉയർത്താനും പുതിയ വരുമാനമാർഗങ്ങൾ വെട്ടിത്തുറക്കാനും സംസ്ഥാന സർക്കാർ ശ്രമിക്കണമെന്ന സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പുകൾ ഇക്കുറിയും സംസ്ഥാന ബജറ്റ് അവഗണിക്കുകയാണ്. ദീർഘദൃഷ്ടിയോട് കൂടി ഇത്തരം പദ്ധതികൾ വിഭാവനം ചെയ്യാനോ നടപ്പിലാക്കാനോ കേരളം വീണ്ടും വീണ്ടും പരാജയപ്പെടുന്നു. അതിന്റെ ഫലമാണ് നികുതിയുടെ രൂപത്തിൽ സാധാരണക്കാരന് മേൽ ചുമത്തപ്പെടുന്ന അധിക ബാദ്ധ്യത.
കേരളത്തിന്റെ ബജറ്റിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ നിരക്കിലാണ് നികുതി വർദ്ധന പ്രഖ്യാപിച്ചിട്ടുളളത്. അതിസമ്പന്നരെ ഒഴികെ ഇടത്തരക്കാരുടെയും സാധാരണക്കാരുടെയും ജീവിതം കൂടുതൽ പ്രതിസന്ധിയിലാക്കുന്ന നിർദ്ദേശമാണിത്. ഈ നിർദ്ദേശം അവതരിപ്പിക്കുന്നതിന് ധനമന്ത്രി കൂട്ടുപിടിച്ചത് പാകിസ്താനിലെയും ശ്രീലങ്കയിലെയും അവസ്ഥയെയും. ലോകരാജ്യങ്ങളെ തകർത്തെറിഞ്ഞ കോവിഡിന് ശേഷം ഇന്ത്യ എങ്ങനെ സാമ്പത്തിക വളർച്ചാ ഗ്രാഫിലേക്ക് തിരിച്ചെത്തിയെന്ന് പരിശോധിച്ചാൽ ധനമന്ത്രിയുടെ ഈ താരതമ്യം വെളളത്തിൽ വരച്ച വരയായി മാറും.
കോവിഡ് ഘട്ടത്തിന് ശേഷം കേരളം കൂടുതലായി ആശ്രയിച്ചത് നികുതി വരുമാനത്തെയും അമിത കടമെടുപ്പിനെയുമാണ്. എന്നാൽ മറ്റ് സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ പുതിയ പദ്ധതികൾ രൂപീകരിച്ച് നിക്ഷേപങ്ങളും മറ്റും ആകർഷിച്ച് നികുതിയിതര വരുമാനം ഉയർത്താൻ കൊണ്ടുപിടിച്ച് ശ്രമിച്ചപ്പോഴും കേരളം കേന്ദ്രത്തിൽ നിന്നുളള ആനൂകൂല്യങ്ങൾക്കായി കാത്തിരുന്നു. അത് കിട്ടാത്തതിന്റെ പേരിലാണ് സംസ്ഥാനം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെന്ന് പറഞ്ഞ് പരത്താനും മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും ഇന്നും സംസ്ഥാനത്തെ ഭരണകക്ഷി നേതാക്കൾ മത്സരിക്കുന്നു.
എന്നാൽ മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം ആനുപാതികമായി കേരളത്തിന് ജിഎസ്ടി കുടിശിക ഉൾപ്പെടെ ഘട്ടം ഘട്ടമായി കേന്ദ്രം അനുവദിച്ചുവരുന്നുണ്ട്. ഇതിൽ യാതൊരു വേർതിരിവും കാണിച്ചിട്ടില്ല. ജിഎസ്ടി നഷ്ടപരിഹാരവും ഇതേ മാനദണ്ഡത്തിൽ ലഭിക്കുന്നുണ്ട്. പെട്രോളിന് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും ഉയർന്ന നികുതിയാണ് കേരളം ഈടാക്കുന്നത്. കേന്ദ്രസർക്കാർ കഴിഞ്ഞ ദീപാവലിക്ക് പെട്രോളിനും ഡീസലിനും നികുതി കുറച്ചെങ്കിലും സംസ്ഥാനം ഒരു പൈസ പോലും കുറയ്ക്കാൻ തയ്യാറായില്ല. ഖജനാവിന്റെ പരിതാപകരമായ അവസ്ഥയായിരുന്നു സാധാരണക്കാരന് ന്യായമായി ലഭിക്കേണ്ട ആനുകൂല്യം പോലും നിഷേധിച്ച തീരുമാനവുമായി മുന്നോട്ടുപോകാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
ഖജനാവിൽ പലപ്പോഴും പണമില്ലാത്ത അവസ്ഥയാണ്. പല കാര്യങ്ങളും മുൻപോട്ടു നീക്കുന്നത് കടമെടുത്ത പണത്തിലൂടെയാണ്. സംസ്ഥാന സർക്കാരിന് കീഴിലുളള സർവ്വീസ് പെൻഷൻകാർക്ക് അരിയേഴ്‌സ് നൽകാനുളള പണം പോലും ഖജനാവിൽ ഇല്ല. മാസങ്ങൾക്ക് മുൻപ് നൽകേണ്ട തുക ഇതുവരെയും വിതരണം ചെയ്യാനായിട്ടില്ല. ഇത്തരം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും അധികം അധ്വാനമില്ലാതെ ലഭിക്കുന്ന നികുതി വരുമാനത്തിൽ മാത്രമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ചുളുവിൽ പെട്രോളിനും ഡീസലിനും വിദേശമദ്യത്തിനും നികുതി ഉയർത്തി പണം കണ്ടെത്താനുളള മാർഗം. സംസ്ഥാനത്തിന്റെ ഭാവിയെത്തന്നെ അപകടത്തിലാക്കുന്ന തരത്തിൽ ഇതിന് വലിയ വില നൽകേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധർ നേരത്തെ മുതൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
സാമൂഹ്യ സുരക്ഷാപെൻഷൻ വിതരണത്തിനും മറ്റുമായി പ്രതിവർഷം 11,000 കോടി രൂപ വേണമെന്നാണ് ധനമന്ത്രി ബജറ്റിൽ പറയുന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ ഉയർത്തുന്നത് വഴി സർക്കാർ പ്രതീക്ഷിക്കുന്നത് 750 കോടി രൂപയാണ്. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് 500 മുതൽ 999 രൂപ വരെയുളള ബോട്ടിലുകൾക്ക് 20 രൂപയും 1000 രൂപയ്ക്ക് മുകളിൽ വരുന്ന മദ്യത്തിന് 40 രൂപയുമാണ് നികുതി ചുമത്തിയിരിക്കുന്നത്. ഇതിലൂടെ 400 കോടി രൂപയും സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നു. നവകേരളം മുന്നിൽ കണ്ടുളള വികസന പ്രവർത്തനങ്ങളാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്ന് അവകാശപ്പെട്ടുകൊണ്ടാണ് നികുതി വർദ്ധന ധനമന്ത്രി അടിച്ചേൽപിക്കുന്നത്.
ഇക്കുറി അവതരിപ്പിച്ച ബജറ്റിലും നികുതിയേതര വരുമാനം ഉറപ്പിക്കുന്ന കാര്യമായ നിർദ്ദേശങ്ങൾ ഇല്ല. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറയുന്നത്. എന്നാൽ ലോകത്തെ പഴിചാരി സ്വന്തം വീഴ്ചകൾ മൂടിവെയ്ക്കാനുളള ശ്രമമായി മാത്രമേ ഇതിനെ കാണാനാകൂ എന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
Discussion about this post