ന്യൂഡൽഹി: കേരളത്തിലെ ചില മാദ്ധ്യമ പ്രവർത്തകരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിൽ നിന്നും സുപ്രധാനമായ പല വിവരങ്ങളും എൻ ഐ എക്ക് ലഭിച്ചതായി സൂചന. തീവ്രസ്വഭാവമുള്ള ഇസ്ലാമിക സംഘടനകളിലെ പ്രവർത്തകരെ പരസ്പരം കോർത്തിണക്കുന്ന ചില വാട്സാപ്പ് ഗ്രൂപ്പുകളിൽ, പ്രമുഖരായ ചില മലയാളി മാദ്ധ്യമ പ്രവർത്തകർ അംഗങ്ങളാണെന്ന് എൻ ഐ എക്ക് വിവരം ലഭിച്ചതായാണ് സൂചന. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലുകൾ, പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന ഹിന്ദുവിരുദ്ധ കലാപങ്ങൾ, ലക്ഷദ്വീപ് വിഷയം എന്നിവയിൽ ഈ മാദ്ധ്യമ പ്രവർത്തകരുടെ സാന്നിധ്യം എൻ ഐ എ രേഖപ്പെടുത്തിയിട്ടുണ്ട് എന്നും റിപ്പോർട്ടുണ്ട്.
വാട്സാപ്പ് ചർച്ചകളിലൂടെ വ്യാജ വാർത്തകൾ രൂപപ്പെടുത്താൻ ഈ മാദ്ധ്യമ പ്രവർത്തകർ വ്യാപകമായി പരിശ്രമിക്കുന്നു. ലക്ഷദ്വീപ് വിഷയത്തിൽ വലിയ തോതിൽ ഇടപെട്ട ഒരു വനിതാ മാദ്ധ്യമ പ്രവർത്തകയും സംശയത്തിന്റെ നിഴലിലാണ്.
കേരളത്തിൽ ഇസ്ലാമിക ഭീകരവാദികൾക്ക് വലിയ തോതിൽ ബൗദ്ധിക പിന്തുണ ലഭിക്കുന്നതായി നേരത്തേ തന്നെ എൻ ഐ ഐ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് നിരവധി സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നതായും അന്വേഷണങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഒരു ദൃശ്യമാദ്ധ്യമ പ്രവർത്തകൻ ഉൾപ്പെടെ ആറ് മലയാളി മാദ്ധ്യമ പ്രവർത്തകരെയാണ് കഴിഞ്ഞ ദിവസം എൻ ഐ എ ചോദ്യം ചെയ്തത്.
ഇക്കൂട്ടത്തിൽ ഒരാൾ കേരളത്തിന് പുറത്ത് ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ്. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കിടന്ന സിദ്ദിഖ് കാപ്പനുമായി ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇയാളെ എൻ ഐ എയും മറ്റ് കേന്ദ്ര ഏജൻസികളും കുറച്ചുകാലമായി നിരീക്ഷിച്ച് വരികയായിരുന്നു.
കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് ശേഷം, തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മാദ്ധ്യമ പ്രവർത്തകരുടെയെല്ലാം പ്രവർത്തനങ്ങൾ എൻ ഐ എ പരിശോധിച്ചു വരികയാണ്. വരും ദിവസങ്ങളിൽ കൂടുതൽ മാദ്ധ്യമ പ്രവർത്തകരെ എൻ ഐ എ ചോദ്യം ചെയ്തേക്കും.
ദേശവിരുദ്ധ ശക്തികൾക്ക് വേണ്ടി നാവാട്ടം നടത്തുന്നത് മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ഭാഗമാണ് എന്ന ഒരു നരേറ്റീവ് ചില മലയാളി മാദ്ധ്യമ പ്രവർത്തകർ ഇവിടെ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. സിദ്ദിഖ് കാപ്പൻ അറസ്റ്റിലായപ്പോൾ, മാദ്ധ്യമ സ്വാതന്ത്ര്യം അപകടത്തിലായി എന്ന് മുറവിളി കൂട്ടി കോടതിയിൽ പോയ മാദ്ധ്യമ പ്രവർത്തകരിൽ ഭൂരിപക്ഷവും മലയാളികൾ ആയിരുന്നു. അതേസമയം ജെ എൻ യുവിൽ ജനം ടിവി മാദ്ധ്യമ സംഘത്തെ ഇടത്- ജിഹാദി കൂട്ടുകെട്ട് കൈയ്യേറ്റം ചെയ്തപ്പോൾ ഇവർ മൗനം പാലിച്ചു. സെലക്ടീവ് പ്രതികരണങ്ങളും തങ്ങളുടെ വിശേഷാധികാരമാണ് എന്ന് ഒരു ഉളുപ്പും ഇല്ലാതെ വാദിക്കുന്നവരാണ് ഇക്കൂട്ടർ.
Discussion about this post