ന്യൂഡൽഹി: മീഡിയം ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റുകൾ (എംടിഎ) സ്വന്തമാക്കാൻ വ്യോമസേന. ഇതിനായുള്ള നടപടികൾ ആരംഭിച്ചു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് തന്നെ നിർമ്മിക്കുന്ന വിമാനങ്ങൾ ചരക്കു നീക്കം ഉൾപ്പെടെയുള്ള സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിന് വേണ്ടിയാണ് സ്വന്തമാക്കുന്നത്.
വ്യോമസേനയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായുള്ള നിർദ്ദേശങ്ങൾ നിർമ്മാണ കമ്പനികൾ മാർച്ച് 31 ന് ഉള്ളിൽ സമർപ്പിക്കാനാണ് വ്യോമസേനയുടെ നിർദ്ദേശം. നിലവിൽ ചരക്കു നീക്കത്തിനും മറ്റുമായി സോവിയറ്റ് ഒറിജിൻ എഎൻ-32 ഫ്‌ളീറ്റ് വിമാനങ്ങളാണ് വ്യോമസേന ഉപയോഗിച്ച് പോരുന്നത്. ഇതിന് പകരമായാണ് എംടിഎ വാങ്ങുന്നത്. വിവിധ ധർമ്മങ്ങൾ നിർവ്വഹിക്കാൻ കഴിവുള്ള തരം എയർക്രാഫ്റ്റുകളാണ് ഇത്. 18 മുതൽ 30 ടൺ വരെ ഭാരമുള്ള ചരക്കുകൾ നീക്കാൻ ഇതിലൂടെ കഴിയും.
1984 നും 1991 നും ഇടയിലായാണ് രാജ്യം എഎൻ- 32 ഫ്‌ളീറ്റ് വിമാനങ്ങൾ വാങ്ങിയത്. ഉക്രെയിനിന്റെ സഹായത്തോടെ ഇന്ത്യ വിമാനങ്ങൾ നവീകരിച്ചിരുന്നു. അരുണാചൽ പ്രദേശ്, ലഡാക്ക് എന്നിവിടങ്ങളിലെ ലാൻഡിംഗ് ഗ്രൗണ്ടുകളിൽ നിന്ന് കൂടുതലായി പ്രവർത്തിപ്പിക്കുന്ന വിമാനങ്ങൾ 2030 മുതൽ ഘട്ടം ഘട്ടമായി നീക്കം ചെയ്യും. ഇതിന് മുന്നോടിയായാണ് എംടിഎ സ്വന്തമാക്കാനുള്ള നടപടികൾ ആരംഭിച്ചത്. നിലവിൽ 56 സി- 295 ടാക്റ്റിക്കൽ എയർലിഫ്റ്ററുകൾക്കായി 21,935 കോടി രൂപ ചിലവിട്ടുള്ള ടാറ്റ- എയർബസ് പ്രൊജക്ട് പുരോഗമിക്കുകയാണ്. ഇതിനിടെയാണ് വ്യോമസേനയുടെ പുതിയ നീക്കം എന്നത് സേനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ കൂടി ഭാഗമാണ്.
അതേസമയം മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ പ്രതിരോധ രംഗത്ത് ലോകത്തെ തന്നെ നിർണായക ശക്തിയാകാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. നിരവധി പ്രതിരോധ ആയുധങ്ങളാണ് പദ്ധതിയ്ക്ക് കീഴിൽ നിർമ്മിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ ആയുധ കയറ്റുമതിക്കാരാകുകയാണ് പദ്ധതിയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.
Discussion about this post