ഷിംല: ഹിമാചൽ പ്രദേശിലെ ലാഹൗൾ സ്പിതി ജില്ലയിലുണ്ടായ ഹിമപാതത്തിൽ രണ്ട് പേർ കൊലപ്പെട്ടു. ഇന്നലെ വൈകിട്ടാണ് സംഭവം. അപകടത്തിൽ ഒരാളെ കാണാതായിട്ടുണ്ട്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഷിങ്കുള-ദാർച്ച റോഡിലാണ് ഹിമപാതമുണ്ടായത്. നിർമ്മാണ തൊഴിലാളികളാണ് അപകടത്തിൽ പെട്ട എല്ലാവരും. നേപ്പാൾ സ്വദേശിയായ രാം ബുദ്ധ, ചമ്പ സ്വദേശി രാകേഷ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
നേപ്പാൾ സ്വദേശിയായ പസാംഗ് ചെറിംഗ് ലാമയെ ആണ് ഇനി കണ്ടെത്താനുള്ളത്. ഇയാൾ മഞ്ഞ് കൂനയ്ക്കുള്ളിൽ കുടുങ്ങി കിടക്കുകയാണെന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ വ്യക്തമാക്കി. പോലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. തണുപ്പ് കൂടുതലായതും, മഞ്ഞ് കാഴ്ചശക്തി മറയ്ക്കുന്നതുമെല്ലാം രക്ഷാപ്രവർത്തനത്തിന് തടസ്സമായിരുന്നു. ഞായറാഴ്ച രാത്രി നിർത്തി നിർത്തി വച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെ പുന:രാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഹിമാലയൻ മേഖലയിലെ പലയിടങ്ങളിലും കഴിഞ്ഞ മാസം മുതൽ ഹിമപാതം ഉണ്ടാകുന്നുണ്ട്. ഗുൽമാർഗിൽ കഴിഞ്ഞയാഴ്ചയുണ്ടായ ഹിമപാതത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. പോളണ്ടിൽ നിന്ന് സ്‌കീയിങ്ങിനെത്തിയ വിനോദസഞ്ചാരികളാണ് മരിച്ചത്. അപകട സ്ഥലത്ത് കുടുങ്ങിയ 19 പേരെ ദൗത്യസംഘം രക്ഷപെടുത്തി. അഫർഫത്ത് കൊടുമുടിയിലെ ഹപത്ഖുദ് കോങ്ദോറിയിൽ സ്‌കീയിങ് നടത്തുന്നതിനിടെയായിരുന്നു അപകടം. 20 അടിയോളം ഉയരത്തിലുള്ള മഞ്ഞുമല വിനോദ സഞ്ചാരികളുടെ ദേഹത്തേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. സോൻമാർഗിൽ ഉണ്ടായ ഹിമപാതത്തിൽ ടണലിൽ ജോലി ചെയ്യുന്ന രണ്ട് തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു.
Discussion about this post