ന്യൂഡൽഹി: അന്തരിച്ച മുൻ പാകിസ്താൻ പ്രസിഡന്റ് പർവേസ് മുഷറഫിനെ പ്രകീർത്തിച്ചുകൊണ്ട് നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. ആളുകൾ മരിക്കുമ്പോൾ അവരെക്കുറിച്ച് ദയയോടെ സംസാരിക്കണമെന്ന് പഠിപ്പിച്ച ഇന്ത്യയിലാണ് താൻ ജനിച്ച് ജീവിച്ചത്. ഇതിനാലാണ് അനുശോചനക്കുറിപ്പിൽ പർവേഷ് മുഷറഫിനെ പ്രകീർത്തിച്ചതെന്നും ശശി തരൂർ പറഞ്ഞു. ഒരിക്കൽ രാജ്യത്തിന്റെ ശത്രുവായിരുന്ന പർവേസ് സമാധാനത്തിനുള്ള യഥാർത്ഥ ശക്തിയായി മാറിയെന്നായിരുന്നു ശശി തരൂർ പറഞ്ഞത്.
ആളുകൾ മരിക്കുമ്പോൾ ദയയോടെ അവരെക്കുറിച്ച് സംസാരിക്കണമെന്ന് പഠിപ്പിച്ച ഇന്ത്യാ രാജ്യത്ത് ആണ് ഞാൻ ജീവിക്കുന്നത്. മുഷറഫ് ഇന്ത്യയുടെ ബദ്ധ ശത്രുവായിരുന്നു, കാർഗിൽ യുദ്ധത്തിന്റെ കാരണക്കാരൻ ആയിരുന്നു. എന്നാൽ പിന്നീട് 2002 മുതൽ 2007വരെയുള്ള കാലത്ത് അദ്ദേഹം സ്വന്തം താൽപ്പര്യപ്രകാരം ഇന്ത്യയുമായുള്ള സമാധാനത്തിന് ശ്രമിച്ചു. പർവേസ് ഒരു സുഹൃത്തായിരുന്നില്ല, എന്നാൽ ഞങ്ങളെപ്പോലെ സമാധാനത്തിന് തന്ത്രപരമായ നേട്ടങ്ങൾ ഉണ്ടെന്ന് വിശ്വസിച്ചിരുന്നു- ശശി തരൂർ ട്വീറ്റ് ചെയ്തു.
ഇന്നലെയായിരുന്നു പർവേസ് മുഷറഫ് മരിച്ചത്. ഇതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു ശശി തരൂർ അനുശോചനം രേഖപ്പെടുത്തിയത്. ഇന്ത്യയുടെ ശത്രുവായിരുന്ന പർവേസ് മുഷറഫ് 2002-2007 കാലഘട്ടത്തിൽ സമാധാനത്തിന് വേണ്ടി പ്രവർത്തിച്ചുവെന്നും, ആ സമയത്ത് തങ്ങൾ അടിക്കടി പരസ്പരം കാണാറുണ്ടെന്നുമായിരുന്നു ശശി തരൂർ പറഞ്ഞത്. പരാമർശത്തിൽ തരൂരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി രംഗത്ത് എത്തിയത്.
Discussion about this post