ഇസ്താംബൂൾ: തുർക്കിയിലെ ഭൂചലനത്തിലുണ്ടായ ജീവഹാനികളിലും നാശനഷ്ടങ്ങളിലും അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തത്തെ നേരിടാൻ ആവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ നൽകാൻ തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ” തുർക്കിയിലെ ഭൂകമ്പത്തെ തുടർന്നുണ്ടായ മരണങ്ങളും നാശനഷ്ടങ്ങളുമെല്ലാം വേദനിപ്പിക്കുന്നതാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നാണ് പ്രാർത്ഥിക്കുന്നത്. ഇന്ത്യ തുർക്കിയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. ദുരന്തത്തെ നേരിടാൻ സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയ്യാറാണെന്നും” പ്രധാനമന്ത്രി വ്യക്തമാക്കി.
തുർക്കിയിലും അയൽരാജ്യമായ സിറിയയിലുമുണ്ടായ ഭൂചലനത്തിൽ 500ലേറെ പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടങ്ങൾക്കിടയിൽ ഇപ്പോഴും ആളുകൾ കുടുങ്ങി കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം ഉണ്ടായത്. പിന്നാലെ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. പിന്നാലെ 16ഓളം തുടർചലനങ്ങളാണ് ഉണ്ടായത്.
അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം പ്രധാനമായി ബാധിച്ചത്. ഇന്ന് പുലർച്ചെ പ്രാദേശികസമയം 4.17നാണ് ഭൂചലനം ഉണ്ടായത്. ആളുകൾ ഉറങ്ങികിടന്നപ്പോഴാണ് അതിശക്തമായ ഭൂചലനം ഉണഅടാകുന്നത്. അപകടത്തിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളുമെല്ലാം പുറത്ത് വന്നിട്ടുണ്ട്. ദുരന്തമേഖലയിലേക്ക് ആളുകളെ അയച്ചുവെന്നും, രാജ്യമൊരുമിച്ച് നിന്ന് ദുരന്തത്തെ നേരിടുമെന്നും തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ ട്വിറ്ററിൽ കുറിച്ചു. തകർന്ന വീടുകളുടെ ഉള്ളിലേക്ക് ജനങ്ങൾ കയറരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Discussion about this post