തിരുവനന്തപുരം: പൊതുജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കി യൂത്ത് കോൺഗ്രസ് നേതാക്കളുടെ സമരം. പെട്രോളിനും, ഡീസലിനും രണ്ട് രൂപ അധിക സെസ് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് നടത്തിയ പ്രകടനത്തിനിടെ പ്രവർത്തകർ ബൈക്ക് കത്തിച്ചതാണ് സുരക്ഷാ ഭീഷണിയ്ക്ക് ഇടയാക്കിയത്. ഉടനെ ജലപീരങ്കി ഉപയോഗിച്ച് പോലീസ് തീ കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.
ഉച്ചയോടെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമാർച്ച്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച മാർച്ച് നിയമസഭയ്ക്ക് നൂറ് മീറ്റർ അകലെവച്ച് പോലീസ് തടയുകയായിരുന്നു. ഇവിടെയെത്തിയ പ്രവർത്തകർ കൂട്ടം കൂടി നിന്ന് മുദ്രാവാക്യം മുഴക്കി. ഇതിനിടെ പ്രവർത്തകർ തളളിക്കൊണ്ടുവന്ന ബൈക്ക് കത്തിച്ചു.
തീയിട്ടതും വാഹനം മുഴുവനും പടർന്നു. ഇതോടെ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു. വാഹനം കത്തിച്ച് പ്രതിഷേധിക്കുമെന്ന വിവരം പോലീസുകാർക്ക് നേരത്തെ തന്നെ ലഭിച്ചിരുന്നു എന്നാണ് സൂചന. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഫയർഫോഴ്‌സും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇരു ചക്രവാഹനം കത്തിച്ച ഉടനെ തന്നെ പോലീസിനൊപ്പം ഫയർഫോഴ്‌സും തീ അണയ്ക്കുന്ന പ്രവർത്തനത്തിൽ പങ്കുചേർന്നു. അതിനാൽ വേഗം തീ അണയ്ക്കാനായി. ഇതിന് ശേഷം പ്രവർത്തകർ ബാരിക്കേഡിന് മുൻപിൽ ഇരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
സെക്രട്ടേറിയേറ്റിൽ ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ ഐഎൻടിയുസി പ്രവർത്തകരും പ്രതിഷേധ സമയം നടത്തുന്നുണ്ട്. ഇവർക്കൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, വിഷ്ണുനാഥ് എന്നിവരും ഉണ്ടായിരുന്നു. ഇതിനിടെയാണ് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കി പ്രവർത്തകർ ഇരു ചക്രവാഹനം കത്തിച്ചത്.
Discussion about this post