കണ്ണൂർ: കത്തോലിക്ക സഭാ വിശ്വാസിയായ വിട്ടമ്മയ്ക്ക് ചിതയൊരുക്കി അന്ത്യവിശ്രമം. കണ്ണൂർ മേലെ ചൊവ്വ, കട്ടക്കയം സെബാസ്റ്റ്യന്റെ ഭാര്യ ലൈസാമ (61) യുടെ മൃതദേഹമാണ് പയ്യാമ്പലത്ത് ചിതയൊരുക്കി സംസ്കരിക്കാൻ ഭർത്താവ് സെബാസ്റ്റ്യൻ തയ്യാറായത്. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ഇടം പിടിച്ച തീരുമാനത്തിന് പുരോഹിതരും അനുമതി നൽകി എന്നും കുടുംബം വ്യക്തമാക്കുന്നു.
വയനാട്, മാനന്തവാടി പുതിയാപറമ്പിൽ കുടുംബാംഗമായ ലൈസാമ സെബാസ്റ്റ്യൻ ശനിയാഴ്ചയാണ് മരിച്ചത്. മൃതദേഹം കല്ലറയിൽ അടക്കം ചെയ്യുന്നതിന് പകരം ചിതയൊരുക്കി സംസ്കരിക്കാമെന്ന് ഭർത്താവ് നേരത്തേ തീരുമാനിച്ചിരുന്നു.
അഗ്നിയാണ് എന്തിനെയും ശുദ്ധി ചെയ്യുന്നത്. അഗ്നിയിൽ തീരുക എന്നത് ഏറ്റവും ഉത്തമമായ രീതിയാണ്. ഈ തീരുമാനത്തിൽ പിന്തുണച്ച പുരോഹിതരോടും സഭാ വിശ്വാസികളോടും നന്ദി അറിയിക്കുകയാണെന്ന് സെബാസ്റ്റ്യൻ പറഞ്ഞു. വീട്ടിലെ ശുശ്രൂഷകളും പള്ളിയിലെ ശുശ്രൂഷയും സഭാ വിശ്വാസമനുസരിച്ച് നടത്തുമെന്ന് അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു.
Discussion about this post