ന്യൂഡൽഹി : ഇന്ത്യയുടെ മുൻ ബാറ്റ്സ്മാൻ വീരേന്ദർ സേവാഗ് പങ്കുവെച്ച് ട്വീറ്റ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ടിലുള്ള പ്രതികരണം എന്ന നിലയ്ക്കാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
ഇന്ത്യയുടെ മുന്നേറ്റം വെള്ളക്കാർക്ക് സഹിക്കാനാകില്ലെന്ന് വീരേന്ദർ സേവാഗ് ട്വീറ്റ് ചെയ്തു. ”ഇത് രാജ്യത്തിനെതിരെ നടക്കുന്ന ഗൂഡാലോചനയാണ്. നിങ്ങൾ എന്തുതന്നെ ശ്രമിച്ചാലും, ഇന്ത്യ എപ്പോഴും ശക്തമായിരിക്കും” എന്നും ട്വീറ്റിൽ സേവാഗ് പറഞ്ഞു. സേവാഗിന്റെ ഈ ട്വീറ്റ് ഹിൻഡൻബർഗ് റിപ്പോർട്ടുമായും ഇന്ത്യൻ വിപണിയുമായും ബന്ധിപ്പെട്ടതാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം ആനന്ദ് മഹീന്ദ്രയും ഇന്ത്യയെ തളർത്താനാവില്ലെന്ന് ട്വീറ്റ് ചെയ്തിരുന്നു. ”വ്യാപാര മേഖലയിലെ നിലവിലെ വെല്ലുവിളികൾ ആഗോള സാമ്പത്തിക ശക്തിയാകാനുള്ള ഇന്ത്യയുടെ അഭിലാഷങ്ങളെ തകർക്കുമോ എന്ന് ആഗോള മാദ്ധ്യമങ്ങൾ ചിന്തിക്കുന്നുണ്ട്. ഭൂകമ്പങ്ങളും വരൾച്ചകളും മാന്ദ്യങ്ങളും യുദ്ധങ്ങളും തീവ്രവാദി ആക്രമണങ്ങളും പലതവണ കണ്ടിട്ടുണ്ട്. എനിക്ക് പറയാനുള്ളത് ഇന്ത്യയെ ഒരിക്കലും വിലകുറച്ച് കാണരുത് എന്നാണ്’ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത് .
ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പിന്നാലെ അമേരിക്കൻ ഗവേഷണ കമ്പനിയായ ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾക്ക് അദാനി ഗ്രൂപ്പ് മറുപടി നൽകുകയും ചെയ്തു. 413 പേജുള്ള മറുപടിയിൽ ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് കമ്പനി വ്യക്തമാക്കി . ഈ ആരോപണങ്ങൾ ഇന്ത്യയ്ക്കും മറ്റ് കമ്പനികൾക്കും രാജ്യത്തിന്റെ വികസനത്തിനും നേരെയുള്ള ആസൂത്രിത ആക്രമണമാണെന്നും കമ്പനി പറഞ്ഞിരുന്നു.
Discussion about this post