കണ്ണൂർ : കത്തോലിക്കാ സഭയുടെ ഉത്തര മലബാർ മേഖലയിൽ വിശ്വാസിയുടെ മൃതദേഹം ദഹിപ്പിച്ച് പുതുചരിത്രം കുറിച്ചിരിക്കുകയാണ്. സുറിയാനി കത്തോലിക്ക സഭാംഗമായ സെബാസ്റ്റ്യന്റെ ഭാര്യ ലൈസാമ്മ സെബാസ്റ്റ്യന്റെ മൃതദേഹം പയ്യാമ്പലത്തെ പൊതുശ്മശാനത്തിലാണ് ദഹിപ്പിച്ചത്. തലശ്ശേരി അതിരൂപതയിൽ ആദ്യമായാണ് ഒരു വിശ്വാസിയുടെ മൃതദേഹം ദഹിപ്പിക്കുന്നത്.
കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ഇടം പിടിച്ച തീരുമാനത്തിന് പുരോഹിതരും അനുമതി നൽകിയതോടെയാണ് ലൈസാമ്മയുടെ മൃതദേഹം ദഹിപ്പിക്കാൻ തീരുമാനിച്ചത്. ”മൃതദേഹം ദഹിപ്പിക്കുക എന്നത് ഭർത്താവ് സെബാസ്റ്റ്യൻ ആദ്യമേ എടുത്ത തീരുമാനമാണ്.
”അഗ്‌നിയാണ് എന്തിനെയും ശുദ്ധി ചെയ്യുന്നത്. അഗ്‌നിയിൽ തീരുക എന്നത് ഏറ്റവും ഉത്തമമായ രീതിയാണ്. എന്റെ മൃതദേഹവും ഇത്തരത്തിൽ സംസ്‌കരിക്കണമെന്നാണ് ആഗ്രഹം. ഇക്കാര്യം മക്കളെയും ബന്ധുക്കളെയും ബോധ്യപ്പെടുത്താൻ കുറച്ച് സമയമെടുത്തു” സെബാസ്റ്റിയൻ പറഞ്ഞു. ഈ തീരുമാനത്തിൽ പിന്തുണച്ച പുരോഹിതരോടും സഭാ വിശ്വാസികളോടും നന്ദി അറിയിക്കുകയാണെന്ന് സെബാസ്റ്റ്യൻ പറഞ്ഞു.
മേലെ ചൊവ്വയിലെ സെന്റ് ഫ്രാൻസിസ് പള്ളിയിൽ ഇടവക വികാരി ഫാ. തോമസ് കൊളങ്ങായിലിന്റെ നേതൃത്വത്തിലാണ് അന്ത്യശുശ്രൂഷ നടന്നത്. അതിനുശേഷം തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ മൃതദേഹം പയ്യാമ്പലത്തെ വാതകശ്മശാനത്തിൽ സംസ്‌കരിച്ചു. ലൈസാമ്മയുടെ ചെറുമകൾ സൈറ ചിതയ്ക്ക് തീ കൊളുത്തി. കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ചിതാഭസ്മം ശേഖരിച്ച് ഒരുദിവസം വീട്ടിൽ സൂക്ഷിച്ച് പിന്നീട് അടക്കം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.
Discussion about this post