ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പിനെതിരെ പ്രതിപക്ഷം പ്രതിഷേധം തുടരുന്നതിനിടെ, ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്റെ അപ്രതീക്ഷിത മുന്നേറ്റം. പാർലമെന്റിൽ അദാനിക്കെതിരായ രാഹുൽ ഗാന്ധിയുടെ പ്രസംഗം തുടരുന്നതിനിടെയാണ് അദാനി ഗ്രൂപ്പ് ഓഹരികൾ ലാഭത്തിലേക്ക് മുന്നേറിയത്. തുടർച്ചയായ നഷ്ടങ്ങൾ നേരിട്ടിട്ടും, ഒരു ബില്ല്യൺ ഡോളർ വരുന്ന വായ്പകൾ തിരിച്ചടയ്ക്കാനുള്ള അദാനി ഗ്രൂപ്പിന്റെ തീരുമാനം വന്നതിന് തൊട്ട് പിന്നാലെയാണ് ഓഹരികൾ 25 ശതമാനം വരെ ലാഭത്തിലേക്ക് നീങ്ങിയത്.
എ സി സി ലിമിറ്റഡിന്റെ ഓഹരി മൂല്യം 25.25 പോയിന്റുകൾ ഉയർന്ന് 1994.75ൽ എത്തി. 2.55ന്, 1.28 ശതമാനമായിരുന്നു കമ്പനിയുടെ നേട്ടം. 2.56ന് അദാനി പോർട്ട്സിന്റെ മൂല്യം 8.95 പോയിന്റ് ഉയർന്ന് 556.20ൽ എത്തി. 1.64 ശതമാനമായിരുന്നു നേട്ടം. 2.59ന് അദാനി എന്റർപ്രൈസസിന്റെ മൂല്യം 244.75 പോയിന്റുകൾ ഉയർന്ന് 18.18ൽ എത്തി. 15.57 ശതമാനമായിരുന്നു മുന്നേറ്റം.
രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്ക് പിന്നാലെ അദാനി ഗ്രൂപ്പിന്റെ മൂല്യം ഉയർന്ന പ്രതിഭാസത്തെ ‘റിവേഴ്സ് മാൻഡ്രേക്ക് ഇഫക്ട്‘ എന്നാണ് മലയാളി ട്രോളന്മാർ വിശേഷിപ്പിച്ചത്. ചില വിരുതന്മാർ ട്വിറ്ററിൽ റിവേഴ്സ് മാൻഡ്രേക്ക് ഇഫക്ട് എന്ന ഹാഷ് ടാഗും പ്രയോഗിച്ചു. ഇത് എന്താണ് സംഗതിയെന്ന് വിദേശ നിക്ഷേപകർ വരെ അന്വേഷണം തുടരുകയാണെന്നാണ് സോഷ്യൽ മീഡിയയിലെ പിന്നാമ്പുറ സംസാരം.
Discussion about this post