ഗുവാഹട്ടി: ഹിന്ദു മതത്തിൽ നിന്നും മാറി മറ്റ് മതങ്ങൾ സ്വീകരിച്ചവർക്ക് പട്ടിക ജാതി/ വർഗ ആനുകൂല്യങ്ങൾ നൽകാൻ പാടില്ലെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി ഹിന്ദു സംഘടനകൾ. ഈ വിഷയത്തിൽ നിയമ നിർമാണം ആവശ്യപ്പെട്ട് ഫെബ്രുവരി 12ന് മഹാറാലി സംഘടിപ്പിക്കുമെന്ന് അസം പ്രദേശ് ജനജാതി ധർമ സംസ്കൃതി സുരക്ഷാ മഞ്ച് അറിയിച്ചു.
അസമിലെ വിവിധ ജില്ലകളിൽ നിന്നായി ഒരു ലക്ഷത്തോളം പട്ടിക ജാതി, പട്ടിക വർഗ, വനവാസി വിഭാഗത്തിൽ പെട്ട ജനങ്ങൾ റാലിയിൽ സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പട്ടിക ജാതി/ വർഗ വിഭാഗങ്ങളെയും വനവാസികളെയും വലിയ തോതിൽ വിദേശ മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ, ഇത്തരമൊരു നിയമ നിർമാണം അനിവാര്യമാണെന്ന് മഞ്ച് അറിയിച്ചു.
പട്ടിക ജാതി/ വർഗ/ വനവാസി വിഭാഗങ്ങളുടെ തനത് സംസ്കാരം അപകടത്തിലാണ്. സ്വന്തം ധർമ്മം ഉപേക്ഷിച്ച് അന്യമതത്തിൽ ചേരുന്ന പട്ടിക ജാതി/ വർഗ/ വനവാസി വിഭാഗങ്ങൾ ഭരണഘടനാപരമായി സംവരണത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും അർഹരല്ല. സംവരണവും മറ്റ് ആനുകൂല്യങ്ങളും പട്ടിക ജാതി, പട്ടിക വർഗ, വനവാസി വിഭാഗങ്ങളുടെ സംരക്ഷണത്തിനാണെന്നും, അവരുടെ സംസ്കാരത്തെ വഞ്ചിക്കുന്നവർക്ക് ഇവ നൽകാൻ പാടില്ലെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബഹുമാനപ്പെട്ട രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉൾപ്പെടെ നിവേദനങ്ങൾ നൽകി കഴിഞ്ഞതായും അസം പ്രദേശ് ജനജാതി ധർമ സംസ്കൃതി സുരക്ഷാ മഞ്ച് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Discussion about this post