മുംബൈ : ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാസ്റ്റ് ബുള്ളറ്റ് ട്രെയിനിനുളള ഭൂമി ഏറ്റെടുക്കൽ 100 ശതമാനം പൂർത്തിയായി. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ദേശീയ പ്രാധാന്യമുണ്ടെന്ന് പ്രസ്താവിച്ച ബോംബെ ഹൈക്കോടതി ഭൂമി ഏറ്റെടുക്കലിനെ ചോദ്യം ചെയ്തുകൊണ്ട് ഗോദ്റെജ് ആൻഡ് ബോയ്‌സ് മാനുഫാക്ചറിംഗ് കമ്പനി സമർപ്പിച്ച ഹർജി തള്ളി. ജസ്റ്റിസുമാരായ ആർ ഡി ധനുക, ജസ്റ്റിസ് എം എം സതയെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
പദ്ധതി ദേശീയ പ്രാധാന്യവും പൊതുതാൽപര്യവുമുള്ളതാണ്. ഇതിൽ കോടതിയുടെ ഒരു ഇടപെടലും ആവശ്യമില്ല. നഷ്ടപരിഹാരം നൽകുന്നതിൽ നിയമവിരുദ്ധമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ബെഞ്ച് പറഞ്ഞു. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് ഇന്ത്യൻ ജുഡീഷ്യറിയിൽ നിന്ന് ഗ്രീൻ സിഗ്‌നൽ ലഭിച്ച സാഹചര്യത്തിൽ ഈ പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങൽ വേഗത്തിലാക്കാനാണ് തീരുമാനം.
ഇത്തരത്തിലുള്ള ആദ്യത്തെ പ്രൊജക്ടാണിതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹർജി തളളിയതായും വ്യക്തമാക്കി. സൂപ്രീം കോടതിയിൽ അപേക്ഷ നൽകാൻ അവസരം നൽകിക്കൊണ്ട് ഈ ഉത്തരവിന് സ്റ്റേ നൽകണമെന്ന് ഗോദ്റെജ് ഗ്രൂപ്പ് ആവശ്യപ്പെട്ടെങ്കിലും ഹർജി പരിഗണിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു.
Discussion about this post