ലക്നൗ: ആഗോള നിക്ഷേപക ഉച്ചകോടിയിലൂടെ പുതിയ ഉത്തർപ്രദേശിനെ ലോകം കാണാൻ പോവുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്നൗ വിമാനത്താവളത്തിന് സമീപം 12 അടി ഉയരമുള്ള ലക്ഷ്മണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടി 2023ലൂടെ ഉത്തർപ്രദേശിന്റെ വികസനത്തിന്റെ പുതിയ കഥ ലോകം മുഴുവൻ കാണാൻ പോവുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്തിനകത്ത് ധാരാളം നിക്ഷേപ സാധ്യതകളുണ്ട്. വികസനത്തിന്റെ കാര്യത്തിൽ ഇന്ന് ഉത്തർപ്രദേശ് അതിവേഗം മുന്നേറുകയാണ്. എക്‌സ്പ്രസ് വേ കണക്റ്റിവിറ്റിയുള്ള മികച്ച നിക്ഷേപ ടൂറിസം കേന്ദ്രമായാണ് യുപി നിക്ഷേപകർക്കിടയിൽ അറിയപ്പെടുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചേർന്നാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ലക്ഷ്മണന്റെ പ്രതിമയ്ക്ക് പുറമെ വിമാനത്താവളത്തിലേക്കുള്ള എലിവേറ്റഡ് ഫ്‌ളൈ ഓവർ, ജി-20, ആഗോള നിക്ഷേപക ഉച്ചകോടി എന്നിവയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന സൗന്ദര്യവത്ക്കരണ പദ്ധതി, കാർഗിൽ വിക്ടറി മെമ്മോറിയൽ എന്നിവയും ഇരു നേതാക്കളും ചേർന്ന് ഉദ്ഘാടനം ചെയ്തു.
നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ താൻ കഠിനമായി പ്രയത്‌നിക്കുന്നുണ്ടെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ലക്‌നൗവിൽ നിന്നുള്ള എംപിയാണ് രാജ്‌നാഥ് സിംഗ്. മുൻ പ്രധാനമന്ത്രി വാജ്‌പേയിയും സഭയിൽ ലക്‌നൗ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ ക്രമസമാധാന പാലനം സംസ്ഥാനത്തിന്റെ വികസനത്തിന് വളരെ അധികം സഹായകമായിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. നിക്ഷേപങ്ങൾ നടത്തുന്നതിനും ബിസിനസ് എളുപ്പമാകുന്നതിനുമെല്ലാം ഇത് സഹായകമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post