കൊച്ചി: കുട്ടികളിൽ മതാചാരത്തിന്റെ പേരിൽ നടത്തുന്ന നിർബന്ധിത ചേലാകർമം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി. കുഞ്ഞുങ്ങളിലെ ചേലാകർമം ബാലാവകാശങ്ങളുടെ ലംഘനവും നിയമവിരുദ്ധവും കുറ്റകരവും ജാമ്യമില്ലാത്ത കുറ്റകൃത്യവുമാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹർജി.
നോൺ റിലീജിയസ് സിറ്റിസൺസ് എന്ന സംഘടനയും മറ്റ് അഞ്ച് പേരും ചേർന്നാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയിരിക്കുന്നത്. വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കുട്ടികൾ ചേലാകർമങ്ങൾക്ക് നിർബന്ധിതമായി ഇരകളാക്കപ്പെടാൻ പാടില്ല. ഭരണഘടനയുടെ ഇരുപത്തിയൊന്നാം വകുപ്പ് പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമായി പലപ്പോഴും ഇത് മാറാറുണ്ട്. പൗരന്മാരുടെ ജീവിക്കാനുള്ള അവകാശം ഹനിക്കുന്നത് തടയാൻ ഭരണകൂടങ്ങൾ തയ്യാറാകുന്നില്ലെങ്കിൽ, ഇക്കാര്യത്തിൽ കോടതി ഇടപെടൽ ഉണ്ടാകണമെന്നും ഹർജിയിൽ പറയുന്നു.
മതപരമായ ചേലാകർമങ്ങൾ ക്രൂരവും മനുഷ്യത്വ രഹിതവും പ്രാകൃതവുമാണ്. പലപ്പോഴും കുട്ടികളെ മയക്കാതെ, ശാസ്ത്രീയമായി ശുദ്ധീകരിക്കാത്ത ഉപകരണങ്ങൾ ഉപയോഗിച്ച് ഇത് ചെയ്യുന്നു. ഇത് നിയമപരമായി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
മതപരമായ ചേലാകർമം കുട്ടികളിൽ മാനസിക ആഘാതങ്ങൾക്ക് കാരണമാകുന്നു. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ഇത്തരം മാനസിക ആഘാതങ്ങൾ പല വ്യക്തികളെയും ജീവിതകാലം മുഴുവൻ പിന്തുടരുന്നു. മാതാപിതാക്കളുടെ മാനസിക വൈകൃതങ്ങളുടെ ഇരകളാക്കപ്പെടാൻ കുട്ടികളെ വിട്ടുകൊടുക്കരുത്. ചേലാകർമം വേണോ വേണ്ടയോ എന്ന് പ്രായപൂർത്തിയായ ശേഷം വ്യക്തികൾ തീരുമാനിക്കട്ടെയെന്നും ഹർജിയിൽ പറയുന്നു.
ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് അടുത്തയാഴ്ച ഹർജി പരിഗണിക്കും.
Discussion about this post