മുംബൈ: സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ 24 വയസ്സുള്ള ഗർഭിണിയെ കൊന്ന് കെട്ടിത്തൂക്കി. മഹാരാഷ്ട്രയിലെ ധാരാവിയിലാണ് സംഭവം. രോഷ്‌നി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ എട്ട് മാസം ഗർഭിണിയായിരുന്നു രോഷ്‌നി. കാംനഗർ ചാളിലെ വീടിനുള്ളിൽ രോഷ്‌നിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടുവെന്നായിരുന്നു രോഷ്‌നിയുടെ ഭർത്താവ് കനയ്യലാൽ രോഷ്‌നിയുടെ പിതാവിനെ വിളിച്ച് അറിയിച്ചത്.
എന്നാൽ മകളുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടി രോഷ്‌നിയുടെ പിതാവ് നൽകിയ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വിശദമായ അന്വേഷണത്തിൽ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഭർത്താവ് കനയ്യലാലും ഭർതൃപിതാവും ഭർതൃമാതാവും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് പിന്നാലെ അഞ്ച് ലക്ഷം രൂപയും റോയൽ എൻഫീൽഡ് ബൈക്കും വേണമെന്ന് കനയ്യലാൽ രോഷ്‌നിയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സാധിക്കാതെ വന്നതോടെ സ്വർണമാലയും മോതിരവും അൻപതിനായിരം രൂപയും കനയ്യലാലിന് നൽകി. ഇതിന്റെ പേരിൽ ഭർതൃവീട്ടിൽ മകൾ നിരന്തരം പീഡനം നേരിടേണ്ടി വന്നിരുന്നുവെന്നും പിതാവ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കനയ്യലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മാതാപിതാക്കൾക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post