ബംഗലൂരു: സ്വന്തമായി പോർവിമാന എഞ്ചിനുകൾ നിർമ്മിക്കാൻ ഇന്ത്യ സജ്ജമാണെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യരക്ഷാ മന്ത്രിയുടെ പ്രഖ്യാപനം വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയാണെന്ന് ഡി ആർ ഡി ഒ ചെയർമാൻ സമീർ കാമത്ത് പറഞ്ഞു. ലഘു പോർ വിമാനങ്ങളുടെ എഞ്ചിനുകൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ സജീവമാണെന്ന് അദ്ദേഹം അറിയിച്ചു.
15,000 അടി ഉയരത്തിൽ പറന്ന് നാശം വിതയ്ക്കാൻ ശേഷിയുള്ള തപസ് ഡ്രോണുകൾ വികസിപ്പിക്കാൻ നമുക്ക് സാധിച്ചു. ആകാശ് എൻ ജി ഉൾപ്പെടെയുള്ള നമ്മുടെ മിസൈലുകളും ആഗോള ശ്രദ്ധ ആകർഷിക്കുകയാണെന്ന് സമീർ കാമത്ത് പറഞ്ഞു.
2028ഓടെ എൽ സി എ മാർക്ക് 2 യാഥാർത്ഥ്യമാകും. ഇതുമായി ബന്ധപ്പെട്ട് മൂന്ന് രാജ്യങ്ങളുടെ പ്രതിരോധ വകുപ്പുകളുമായി ബന്ധപ്പെട്ട് നമ്മൾ ചർച്ചകൾ തുടരുകയാണ്. സഫ്രാൻ ഫ്രാൻസ്, അമേരിക്കയിൽ നിന്നുള്ള ജി ഇ, ബ്രിട്ടീഷ് കമ്പനിയായ റോൾസ് റോയ്സ് എന്നിവ ഇക്കാര്യത്തിൽ ഇന്ത്യയുമായി സഹകരിക്കുന്നുണ്ടെന്നും ഡി ആർ ഡി ഒ ചെയർമാൻ വ്യക്തമാക്കി.
എൽസിഎ മാർക്ക് 2ൽ ഉപയോഗിക്കുന്നത് ജി ഇ-414 എഞ്ചിനുകളാണ്. അമേരിക്കൻ സർക്കാരിന്റെ ക്ലിയറൻസ് കിട്ടിക്കഴിഞ്ഞാൽ ഉടൻ തന്നെ നിർമാണം ഇന്ത്യയിൽ ആരംഭിക്കും. അടുത്ത ആറ് മാസത്തിനുള്ളിൽ ഇതിനുള്ള സർവേ നടപടികൾ പൂർത്തിയാകുമെന്നും ഡി ആർ ഡി ഒ അറിയിച്ചു.
Discussion about this post