ന്യൂഡൽഹി : ജാപ്പനീസ് വാഹന ഭീമൻ നിസാനും ഫ്രഞ്ച് പങ്കാളിയായ റെനോയും ചേർന്ന് രാജ്യത്ത് 5,300 കോടി നിക്ഷേപിക്കാനൊരുങ്ങുന്നു. നാല് പുതിയ എസ് യു വി കളും രണ്ട് ഇലക്ട്രിക് വാഹനങ്ങളുമുൾപ്പെടെ ആറ് മോഡലുകൾ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് വേണ്ടി ചെന്നൈയ്ക്ക് സമീപമുള്ള വാഹനനിർമാണ പ്ലാന്റ് വിശാലമാക്കും. ഇതിലൂടെ 2000 ത്തോളം പേർക്ക് തൊഴിൽ ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
ആഗോളതലത്തിൽ ഇന്ത്യ തന്ത്രപ്രധാനമായ ഒരു വാഹന വിപണിയാണെന്ന് പറഞ്ഞ നിസാൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അശ്വിനി ഗുപ്ത രാജ്യത്ത് നിന്നും കയറ്റുമതിയും ലക്ഷ്യമിടുന്നുണ്ടെന്ന് വ്യക്തമാക്കി. 2025 മുതൽ പുതിയ ഉൽപ്പന്നങ്ങൾ ലോഞ്ച് ചെയ്യാൻ ആരംഭിക്കും. ഇതിലൂടെ ഇന്ത്യയിൽ 2,000 ലധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സുസ്ഥിര വികസനത്തിൽ ഇലക്ട്രിക് വാഹനങ്ങളും ഒരു നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അതിനാൽ ചെറിയ ബാറ്ററി-ഇലക്ട്രിക് വാഹനങ്ങളിലാണ് കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് റെനോ-നിസാൻ അലയൻസ് ബോർഡ് അംഗം കൂടിയായ ഗുപ്ത പറഞ്ഞു. ഹൈബ്രിഡ് വാഹനങ്ങളേക്കാൾ ഇലക്ട്രിക് വാഹനങ്ങളാണ് ഇന്ത്യയുടെ വളർച്ചയ്ക്ക് നെടുന്തൂണാകുക.








