ജപ്പാന്റെ വ്യോമ അതിർത്തിയിൽ അടുത്ത കാലത്തായി കണ്ടെത്തിയ വസ്തുക്കൾ ചൈനീസ് ചാര ബലൂണുകളാകാമെന്ന സംശയം പ്രകടിപ്പിച്ച് ജപ്പാൻ പ്രതിരോധ മന്ത്രാലയം. 2019ന് ശേഷം മൂന്ന് തവണ ചൈനയുടെ ചാരബലൂണുകൾ ജപ്പാന്റെ അതിർത്തി മേഖലയ്ക്കുള്ളിൽ പ്രവേശിച്ചിട്ടുണ്ടാകാമെന്ന് ശക്തമായി സംശയിക്കുന്നുവെന്നാണ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്. 2019, 2020, 2021 വർഷങ്ങളിലാണ് സംശയാസ്പദമായ രീതിയിൽ ബലൂണുകൾ കണ്ടെത്തിയത്. വിഷയത്തിൽ കൂടുതൽ പരിശോധനകൾ നടത്തി വരികയാണെന്നും, ഇത് ആവർത്തിക്കരുതെന്ന് ചൈനീസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം പറയുന്നു.
കഴിഞ്ഞ മാസം അമേരിക്കയിലെ കാരലൈന തീരത്ത് ചൈനയുടെ ചാര ബലൂൺ കണ്ടെത്തിയിരുന്നു. യുഎസിന്റെ ആകാശത്തേക്ക് ഈ ബലൂണുകൾ വഴിതെറ്റി പറന്നതാണെന്നാണ് ചൈനയുടെ അവകാശവാദം. തങ്ങളുടെ വ്യോമ അതിർത്തിയിൽ കടന്ന ബലൂൺ യുഎസ് പോർവിമാനങ്ങൾ വെടിവച്ച് വീഴ്ത്തുകയായിരുന്നു. ആണവ മിസൈൽ കേന്ദ്രങ്ങളുള്ള തന്ത്രപ്രധാന യുഎസ് സംസ്ഥാനമായ മൊണ്ടാനയിലാണ് ബലൂൺ പ്രത്യക്ഷപ്പെട്ടത്. ജനവാസമേഖലയിൽ സഞ്ചരിച്ച് കൊണ്ടിരിക്കെ വെടിവച്ച് വീഴ്ത്തിയാൽ അവശിഷ്ടങ്ങൾ പതിച്ച് അപകടം ഉണ്ടായേക്കുമെന്നതിനാൽ ബലൂൺ അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലെത്തിയപ്പോഴാണ് വെടിവച്ച് വീഴ്ത്തിയത്.
സംഭവത്തിൽ അമേരിക്കയ്‌ക്കെതിരെ ചൈന രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെ ചൈനയും അമേരിക്കയ്‌ക്കെതിരെ ചാര ബലൂൺ ആരോപണം ഉയർത്തി. അമേരിക്കയുടെ 10ലധികം നിരീക്ഷണ ബലൂണുകൾ തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ച കടന്നുവെന്നായിരുന്നു ചൈനയുടെ ആരോപണം. എന്നാൽ വൈറ്റ് ഹൗസ് ഈ ആരോപണങ്ങൾ തള്ളി. ചാരവൃത്തി നടത്താൻ ബലൂണുകൾ പറത്തുക എന്നത് ചൈനയുടെ രീതിയാണെന്നും വൈറ്റ് ഹൗസ് ആരോപിച്ചു.
Discussion about this post