കണ്ണൂർ : സിപിഎം നേതൃത്വത്തിനെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചകൊണ്ട് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി രംഗത്തെത്തിയതോടെ പാർട്ടിയെ പ്രതിസന്ധിയിലായിരിക്കുകയാണ്. പാർട്ടി പറഞ്ഞിട്ടാണ് കൊല ചെയ്തതെന്നും എന്നാൽ ക്വട്ടേഷൻ നൽകുന്നവർക്ക് സഹകരണ സ്ഥാപനങ്ങളിൽ ജോലി നൽകിയെന്നും, അത് ചെയ്തവർ ഇന്നും പട്ടിണിയിലാണെന്നുമാണ് ആകാശ് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ഷുഹൈബിന്റെ പിതാവ്.
ഷുഹൈബിനെ കൊന്നവരെയല്ല കൊല്ലിച്ചവരെയാണ് വേണ്ടതെന്നാണ് പിതാവ് മുഹമ്മദ് പറയുന്നത്. കൊലപാതകത്തിന് പിന്നിൽ പ്രവർത്തച്ചവർ ആരൊക്കെയെന്ന് ആകാശ് തില്ലങ്കേരിയുടെ വായിൽ നിന്ന് തന്നെ കേൾക്കണം. ഇക്കാര്യം ആകാശ് തന്നെ പറയുമെന്നും മുഹമ്മദ് പറഞ്ഞു. മകൻ നഷ്ടപ്പെട്ട വേദന ഇന്നും അനുഭവിക്കുന്നുണ്ട്. എന്തിനാണ് മകനെ കൊലപ്പെടുത്തിയത് എന്ന് ഇന്നും അറിയില്ല.
ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്നും നീതി കിട്ടിയിട്ടില്ല. മകനെ കൊല്ലാൻ ആഹ്വാനം ചെയ്തവർക്ക് വരെ പാർട്ടിക്കാർ ജോലി കൊടുത്തെന്ന് ആകാശ് വെളിപ്പെടുത്തിക്കഴിഞ്ഞു. ഷുഹൈബ് വധക്കേസിൽ സുപ്രീംകോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേസ് മാർച്ച് 14ന് കോടതി പരിഗണിക്കുന്നുണ്ടെന്നും മുഹമ്മദ് കൂട്ടിച്ചേർത്തു.
ഡിവൈഎഫ്‌ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ഫേസ്ബുക്കിലിട്ട പോസ്റ്റിന് നൽകിയ കമൻറിലാണ് പാർട്ടി നേതൃത്വത്തിനെതിരെ ആകാശ് തില്ലങ്കേരി ആരോപണം ഉയർത്തിയത്. ഇത് പാർട്ടിയെ ഊരാക്കുടുക്കിലാക്കിയിരിക്കുകയാണ്.













Discussion about this post