ന്യൂഡൽഹി: പ്രൊജക്ട് ചീറ്റയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കൂടുതൽ ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കുന്നു. 12 ചീറ്റകളെ കൂടി കൊണ്ടുവരുന്നതിനായി വ്യോമസേനയുടെ സി 17 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് എസ് ആഫ്രിക്കയിലേക്ക് തിരിച്ചു. ഈ മാസം 18ന് ഇവയെ നാട്ടിലെത്തിക്കുമെന്ന് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി അധികൃതർ അറിയിച്ചു.
മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്കാണ് ഇവയെ എത്തിക്കുന്നത്. ചീറ്റകൾക്കായി പ്രത്യേകമായി നിർമ്മിച്ച 10ഓളം സംരക്ഷിത ഇടങ്ങളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ ഇവിടെ എത്തിച്ചിരുന്നു. ഈ എട്ട് ചീറ്റകളും ആരോഗ്യവാന്മാരാണെന്നും, മികച്ച സംരക്ഷണമാണ് അവയ്ക്ക് നൽകുന്നതെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ചീറ്റകളെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക യോഗവും വിളിച്ചിട്ടുണ്ട്.
അടുത്ത ദിവസം എത്തിക്കുന്നതിൽ ഏഴ് ആൺ ചീറ്റകളും അഞ്ച് പെൺ ചീറ്റകളുമാണുള്ളത്. വെള്ളിയാഴ്ച വൈകിട്ടാണ് ഇവ ആഫ്രിക്കയിലെ ടാംബോ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് യാത്ര തിരിക്കുന്നത്. ശനിയാഴ്ച രാവിലെ മധ്യപ്രദേശിൽ ഗ്വാളിയോറിലെ വ്യോമസേനാ കേന്ദ്രത്തിൽ വിമാനം ഇറങ്ങും. അതിന് ശേഷം വ്യോമസേനയുടെ ഹെലികോപ്റ്റർ വഴി 165 കിലോമീറ്റർ അകലെയുള്ള ഷിയോപൂരിലെ കുനോ നാഷണൽ പാർക്കിലേക്ക് മാറ്റും.
ചീറ്റകളെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിൽ കരാറിൽ ഒപ്പു വച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് ഇരുരാജ്യങ്ങളും ഇതു സംബന്ധിച്ചുള്ള ധാരണാ പത്രത്തിൽ ഒപ്പുവച്ചത്. ലോകത്തിലാകെ 7000ത്തോളം ചീറ്റകൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ ഭൂരിഭാഗവും ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന എന്നിവിടങ്ങളിലായാണ് ഉള്ളത്. ലോകത്തിൽ ഏറ്റവും അധികം പുള്ളിപ്പുലികൾ ഉള്ള രാജ്യമാണ് നമീബിയ.
Discussion about this post