കണ്ണൂർ: പെട്ടെന്ന് പണമുണ്ടാക്കണം എന്ന് ആഗ്രഹിക്കുന്ന യുവാക്കളാണ് ലഹരി മാഫിയക്ക് പിന്നിലെന്ന് ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ. കണ്ണൂരിൽ ക്വട്ടേഷൻ- ലഹരി മാഫിയ ഉണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് തങ്ങളാണെന്നും ഷാജർ പറഞ്ഞു. ആകാശ് തില്ലങ്കേരി ഡി വൈ എഫ് ഐയുടെ ഭാഗമല്ല. അയാൾ കള്ളക്കടത്തുകാരനാണെന്നും ഷാജർ പറഞ്ഞു. കണ്ണൂരിൽ ക്വട്ടേഷൻ- ലഹരി മാഫിയ ഉണ്ടെന്ന് മാദ്ധ്യമങ്ങളേക്കാളും അന്വേഷണ ഏജൻസികളേക്കാളും മുൻപേ തിരിച്ചറിഞ്ഞത് ഡി വൈ എഫ് ഐ ആണെന്നും ഷാജർ അവകാശപ്പെട്ടു.
യൂത്ത് കോൺഗ്രസ് നേതാക്കൾ ഡി വൈ എഫ് ഐക്കെതിരെ സംസ്കാര ശൂന്യമായ പ്രചാരണങ്ങൾ നടത്തുന്നു. കോൺഗ്രസിലെ പുതുതലമുറ ആർ എസ് എസ്- സംഘപരിവാർ പ്രസ്ഥാനങ്ങളിലേക്ക് എത്തുന്നു. ഇക്കാര്യത്തിൽ കോൺഗ്രസ് നേതാക്കൾക്ക് ഡി എൻ എ ടെസ്റ്റ് നടത്തണമെന്നും ഷാജർ പറഞ്ഞു.
ഷുഹൈബിന്റെ പേരിൽ പിരിച്ച പണം കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയും സംഘവും ദുരുപയോഗം ചെയ്തു. ഇതിന്റെ പേരിൽ പാർട്ടി നേതാക്കൾ തമ്മിൽ തല്ലി. തില്ലങ്കേരി വിഷയം കത്തിച്ചു നിർത്താൻ കോൺഗ്രസും മാദ്ധ്യമങ്ങളും ശ്രമിക്കുകയാണ്. കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങൾ നാലാം കിട മഞ്ഞപ്പത്രങ്ങളുടെ നിലവാരത്തിലേക്ക് തരം താഴ്ന്നുവെന്നും ഷാജർ ആരോപിച്ചു.
ഷുഹൈബ് വധക്കേസും വെഞ്ഞാറമൂട്ടിൽ ഡി വൈ എഫ് ഐ നേതാക്കൾ കൊല്ലപ്പെട്ട കേസും സിബിഐക്ക് വിടണം എന്നാണ് യൂത്ത് കോൺഗ്രസ് പറയുന്നത്. സിബിഐയെ മുൻ നിർത്തി യൂത്ത് കോൺഗ്രസും ആർ എസ് എസും ചേർന്ന് കേരളത്തിലെ ഡി വൈ എഫ് ഐയെ വേട്ടയാടുകയാണ്. ആർ എസ് എസിനേക്കാൾ ഇന്ന് ഡി വൈ എഫ് ഐയോട് ശത്രുത കോൺഗ്രസിനാണെന്ന് ഷാജർ പറഞ്ഞു. ഡി വൈ എഫ് ഐ മട്ടന്നൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു ഷാജറിന്റെ പ്രതികരണം.
മുതലാളിത്ത പൊതുബോധത്തിന്റെ ഭാഗമായി ലഹരി മാഫിയയുടെ ഭാഗമാകുന്ന ചില ചെറുപ്പക്കാർ നമ്മുടെ സമൂഹത്തിലുണ്ട്. അത്തരം ചെറുപ്പക്കാർ കൂടി അംഗങ്ങളായ പ്രസ്ഥാനമാണ് ഡി വൈ എഫ് ഐ എന്ന് സംഘടന കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി അവകാശപ്പെട്ടു.
Discussion about this post