ലണ്ടൻ: ഓസ്‌ട്രേലിയയ്ക്കും കാനഡയ്ക്കും പിന്നാലെ ലണ്ടനിലും അശാന്തി സൃഷ്ടിക്കാനുള്ള നീക്കങ്ങളുമായി ഖാലിസ്ഥാൻ ഭീകരർ. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുൻപിൽ ഭീകരർ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതി. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
പത്തോളം പേർ അടങ്ങുന്ന ഭീകര സംഘമാണ് ഹൈക്കമ്മീഷനിൽ എത്തിയത്. കൊടികളുമായായിരുന്നു ഇവർ എത്തിയത്. ഇതിന് ശേഷം കമ്മീഷന് മുൻപിലുണ്ടായിരുന്ന ബോർഡിലും ചുവരിലുമായി ഇന്ത്യ വിരുദ്ധ മുദ്രാവാക്യം എഴുതുകയായിരുന്നു. ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യവും ഇവർ എഴുതി. ഇതിന് ശേഷം ഹൈക്കമ്മീഷന് മുൻപിൽ നിന്നും ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുകയായിരുന്നു.
ഇവർക്കൊപ്പമുണ്ടായ ആളാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ലണ്ടനിലെ ഇന്ത്യക്കാർ രംഗത്ത് എത്തി. തങ്ങൾക്കിടയിൽ അശാന്തി സൃഷ്ടിക്കാനുള്ള നീക്കമാണ് ഇവർ നടത്തുന്നതെന്ന് ഇവർ പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ആന്ധ്രാപ്രദേശ് ഭാരതീയ ജനതാ യുവമോർച്ച അദ്ധ്യക്ഷൻ വിഷ്ണു വർദ്ധൻ റെഡ്ഡി രംഗത്ത് എത്തി. ഇത്തരം പ്രവൃത്തികളിലൂടെ ഖാലിസ്ഥാനികൾ സ്വന്തം കുഴി തന്നെയാണ് തോണ്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവർ ഇപ്പോഴും ജീവിക്കുന്നത് സങ്കൽപ്പ ലോകത്തിലാണ്. ഇതുകൊണ്ടൊന്നും ഇവർക്ക് യാതൊരു പ്രയോജനവും ലഭിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post