ന്യൂഡൽഹി : കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനെ പ്രശംസിച്ച് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി. ഉള്ളത് ഉള്ളതുപോലെ പറയുന്ന വ്യക്തിയാണ് എസ് ജയ്ശങ്കർ എന്ന് അനിൽ ആന്റണി പറഞ്ഞു. എപ്പോഴും രാജ്യതാത്പര്യങ്ങൾക്ക് മാത്രം പ്രാമുഖ്യം നൽകുന്നയാളാണെന്നും അനിൽ കൂട്ടിച്ചേർത്തു. വിദേശകാര്യമന്ത്രി സിഡ്‌നിയിൽ നടത്തിയ പ്രഭാഷണത്തിൻറെ പരാമർശങ്ങൾ ഉൾപ്പെടുത്തിയാണ് അനിൽ ആൻറണിയുടെ ട്വീറ്റ്.
”അടുത്തിടെയായി ജയശങ്കറിനെ കാണാൻ ഗംഭീരമാണ്. ഉള്ളത് ഉള്ളതുപോലെ തുറന്ന് പറയുന്നു. ഇന്ത്യൻ താത്പര്യങ്ങൾക്ക് ഉയർന്ന സ്ഥാനം നൽകുന്നു. അത് ആഗോള പ്ലാറ്റ്‌ഫോമുകളിൽ ആത്മവിശ്വാസത്തോടെ പറയുന്നു” അനിൽ ആന്റണി ട്വിറ്ററിൽ കുറിച്ചു.
നേരത്തെ ബിബിസി രാജ്യവിരുദ്ധ ഡോക്യുമെന്ററി പുറത്തുവിട്ടതിന് പിന്നാലെ അന്താരാഷ്ട്ര മാദ്ധ്യമത്തെ തള്ളിപ്പറഞ്ഞുകൊണ്ട് അനിൽ ആന്റണി രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തിനെതിരെയുള്ള കടന്നാക്രമണമാണ് ബിബിസി ഡോക്യുമെന്ററിയെന്നാണ് അനിൽ വിമർശിച്ചത്.
എന്നാൽ ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയും അനിൽ ആന്റണിയെ തള്ളുകയും ചെയ്തതോടെ അദ്ദേഹം കെപിസിസി ഡിജിറ്റൽ മീഡിയ ആന്റ് ഡിജിറ്റൽ പ്ലാറ്റ്ഫോറം കൺവീനർ സ്ഥാനവും എഐസിസി സോഷ്യൽ മീഡിയ നാഷണൽ കോഓർഡിനേറ്റർ സ്ഥാനവും രാജി വച്ചിരുന്നു. രാജി കത്തിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കിയിരുന്നു.
Discussion about this post