കൊച്ചി; ഒരു സ്ത്രീ ഒരു പരിചയവും ഇല്ലാത്ത ഒരു വീട്ടിൽപ്പോയി ജീവിതം തുടങ്ങുന്നത് സമ്മതിക്കാൻ പാടില്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. ഒരു സ്ത്രീക്ക് അവൾക്ക് ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനുമുള്ള അവകാശമില്ല. ആ അവകാശത്തിനു വേണ്ടിയാണ് ആദ്യം പൊരുതേണ്ടത്. എന്നിട്ടുമതി രാത്രി പുറത്തിറങ്ങി നടക്കുന്നതിനും രണ്ട് വറുത്ത മീനിനുവേണ്ടിയുമുള്ള പൊരുതൽ. തുല്യ വസ്ത്രധാരണത്തേക്കുറിച്ചോ, തുല്യ സമയ രീതിയേക്കുറിച്ചോ അല്ല ചോദിക്കേണ്ടതെന്നും ഷൈൻ ചൂണ്ടിക്കാട്ടി.
അവരവർ ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ഏതെങ്കിലും സ്ത്രീ പൊരുതിയിട്ടുണ്ടോ? അങ്ങനെ നിങ്ങൾക്ക് പൊരുതണമെങ്കിൽ ആദ്യം സ്വന്തം വീട്ടിൽ നിന്ന് പൊരുതണം. അപ്പോൾ പറയും അങ്ങനെയേ കുടുംബങ്ങൾ ഉണ്ടാവൂ എന്ന്. ഇതൊക്കെ ആരാണ് നിങ്ങളോട് പറഞ്ഞത്? പുറത്തുനിൽക്കുന്ന പുരുഷനല്ലേ? അതിനെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടതെന്നായിരുന്നു ഷൈനിന്റെ പ്രതികരണം.
ഞങ്ങൾ വിവാഹം കഴിച്ച് പൊയ്ക്കോളൂ, ഞങ്ങൾ കുടുംബത്തിരുന്നോളാമെന്ന് പെൺകുട്ടികൾ പുരുഷന്മാരോട് പറയണം. അതാണ് സ്വാതന്ത്ര്യം, സമത്വം എന്നെല്ലാം പറയുന്നത്. അങ്ങനെ ആരെങ്കിലും പറയുമെന്ന് തോന്നുന്നില്ല. വീട്ടിൽ നിന്ന് രക്ഷപ്പെടാനാണ് പെൺകുട്ടികൾ നോക്കുന്നത്. തുല്യവേതനത്തിനല്ല, തുല്യ ജീവിതത്തിനാണ് ആദ്യം സമരം ചെയ്യേണ്ടത്.
സ്ത്രീകളുടെ സൗന്ദര്യം സംരക്ഷിക്കാനാണ് വറുത്തതും പൊരിച്ചതും കൊടുക്കാതിരിക്കുന്നത്.അത് തുല്യതയില്ലായ്മ അല്ല. സ്ത്രീകളുടെ സൗന്ദര്യം സംരക്ഷിക്കാനാണ് പൊരിച്ചതും വറുത്തതും നൽകാതിരിക്കുന്നത്. വറുത്ത ഭക്ഷണം കഴിച്ചാൽ മുഖക്കുരു വരും, അതുകൊണ്ടാണ് പെൺകുട്ടികൾക്ക് നൽകാതിരുന്നത് അല്ലാതെ തുല്യതയില്ലായ്മയല്ല. നമ്മുടെ വീടുകളിലാണെങ്കിലും പൊരിച്ചത് കുട്ടിക്കാലം മുതൽ പെൺകുട്ടികൾക്ക് അധികം കൊടുക്കില്ലെന്ന് നടൻ പറഞ്ഞു. പെൺകുട്ടികളുടെ കല്യാണം പോകും, സൗന്ദര്യം, അങ്ങനെ ഇങ്ങനെ പറയുന്നു. അല്ലാതെ പെറ്റ അമ്മമാർ ഒരു പൊരിച്ച മീൻ കൊടുക്കാൻ ബുദ്ധിമുട്ടുണ്ടോ? പെറ്റ അമ്മമാരും സ്ത്രീകളല്ലേയെന്നും അദ്ദേഹം ചോദിച്ചു.
Discussion about this post