കേപ് ടൗൺ: വനിതാ ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെ തോൽപ്പിച്ച് ഇന്ത്യ സെമിയിൽ കടന്നു. സെന്റ് ജോർജ്സ് പാർക്കിൽ നടന്ന ഗ്രൂപ്പ് മത്സരത്തിൽ 5 റൺസിനാണ് ഇന്ത്യയുടെ വിജയം. മഴ കളി മുടക്കിയതോടെ, ഡക്ക്വർത്ത് ലൂയിസ് നിയമ പ്രകാരമാണ് ഇന്ത്യ വിജയിച്ചത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി ഓപ്പണർ സ്മൃതി മന്ഥാന അർദ്ധ സെഞ്ച്വറി നേടി. സ്മൃതി 56 പന്തിൽ 87 റൺസ് നേടി. ഓപ്പണർ ഷഫാലി വർമ്മ 24 റൺസ് നേടി. ഓപ്പണിംഗ് വിക്കറ്റിൽ ഷഫാലിയും സ്മൃതിയും ചേർന്ന് 9.3 ഓവറിൽ 62 റൺസ് കൂട്ടിച്ചേർത്തു. ജെമീമ റോഡ്രിഗസ് 12 പന്തിൽ 19 റൺസ് നേടി.
മറുപടി ബാറ്റിംഗിൽ അയർലൻഡ് 8.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 54 റൺസ് എടുത്ത് നിൽക്കവെയാണ് കനത്ത കാറ്റും മഴയും എത്തിയത്. പിന്നീട് മഴ ശമിക്കാത്തതിനാൽ, ഡക്ക്വർത്ത് ലൂയിസ് നിയമ പ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ആദ്യ ഓവറിൽ 2 വിക്കറ്റുകൾ നഷ്ടമായതാണ് അയർലൻഡിന് തിരിച്ചടിയായത്. പിന്നീട് പിരിയാത്ത മൂന്നാം വിക്കറ്റിൽ, 32 റൺസെടുത്ത ഗാബി ലൂയിസും 17 റൺസെടുത്ത ലോറ ഡിലനിയും ചേർന്ന് ഐറിഷ് പ്രതീക്ഷകൾക്ക് ചിറക് മുളപ്പിച്ചിരുന്നു. എന്നാൽ മഴ അവരുടെ എല്ലാ സ്വപ്നങ്ങളും തകിടം മറിക്കുകയായിരുന്നു.
ഇതോടെ ഗ്രൂപ്പ് ബിയിൽ നിന്ന് ഇംഗ്ലണ്ടും ഇന്ത്യയും സെമിയിലെത്തി. വെസ്റ്റ് ഇൻഡീസും പാകിസ്താനും അയർലൻഡും പുറത്തായി. ഗ്രൂപ്പ് എയിൽ നിന്നും ഓസ്ട്രേലിയ സെമിയിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലെ റണ്ണർ അപ്പുകളാണ് ഇന്ത്യ.
Discussion about this post