ലക്‌നൗ: വരുന്ന സാമ്പത്തിക വർഷത്തേക്ക് കേരളം അവതരിപ്പിച്ച ബജറ്റിന്റെ വിമർശനവും ജനരോഷവും ഇനിയും അവസാനിച്ചിട്ടില്ല. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം അധിക നികുതി, കെട്ടിട നികുതി വർദ്ധന തുടങ്ങി സർക്കാരിന്റെ വീഴ്ചകളുടെ ഭാരം സാധാരണക്കാരനിൽ നികുതി യായി അടിച്ചേൽപിക്കുന്നതായിരുന്നു ബജറ്റ്. പ്രതിഷേധങ്ങൾ ഉയർന്നിട്ടും നികുതി നിർദ്ദേശങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.
ഏത് കാര്യത്തിനും യുപിയെ കുറ്റപ്പെടുത്തുന്ന കേരളം ഇന്ന് യുപി സർക്കാർ അവതരിപ്പിച്ച ബജറ്റിനെക്കുറിച്ച് പഠിക്കണമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അധിക നികുതികൾ ഒഴിവാക്കിയ സംസ്ഥാനം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതിയും കുറവ് ചെയ്തതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബജറ്റിന് ശേഷം പറഞ്ഞു. രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ പെട്രോളും ഡീസലും ലഭിക്കുന്ന സംസ്ഥാനമാണ് യുപിയെന്നും യോഗി കൂട്ടിച്ചേർത്തു.
ഒരു ബജറ്റിൽ സാമ്പത്തിക അച്ചടക്കം ഉണ്ടാകണമെന്നും സമർത്ഥമായ സാമ്പത്തിക മാനേജ്‌മെന്റ് ജനങ്ങൾക്ക് ദർശിക്കാനാകണമെന്നും യോഗി ആദിത്യനാഥ് ഓർമ്മിപ്പിച്ചു. നാണയപ്പെരുപ്പത്തിന്റെ ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമാണ് ബജറ്റെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിന് ശേഷം ധനമന്ത്രിയുമൊത്തായിരുന്നു യോഗി മാദ്ധ്യമങ്ങളെ കണ്ടത്. സംസ്ഥാനത്തെ ആളോഹരി വരുമാനം കഴിഞ്ഞ ആറ് വർഷമായി വർദ്ധിച്ചതായും അതിന്റെ ഭാഗമായി ജിഡിപിയും ഇരട്ടിയായതായും യോഗി പറഞ്ഞു.
നിരവധി ക്ഷേമ പദ്ധതികളും അടിസ്ഥാന സൗകര്യ വികസനവും ഉറപ്പുവരുത്തുന്ന ബജറ്റാണ് യോഗി സർക്കാർ അവതരിപ്പിച്ചത്. അമൃതകാലത്തെ ആദ്യ ബജറ്റാണിത്. അതുകൊണ്ടു തന്നെ സ്വയംപര്യാപ്ത ഉത്തർപ്രദേശിലേക്കുളള അടിത്തറയാണ് ഈ ബജറ്റിലൂടെ ഇടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അയോദ്ധ്യയെ സോളാർ നഗരങ്ങളുടെ മാതൃകയാക്കുമെന്നും ആഗ്രയിലും വാരണാസിയിലും സയൻസ് സിറ്റിയും പ്ലാനെറ്റേറിയവും ഒരുക്കുമെന്നും ബജറ്റിൽ പറയുന്നു.
ഉജ്ജ്വല സ്‌കീമിലെ ഉപഭോക്താക്കൾക്ക് സൗജന്യമായി ഒരു സിലിണ്ടർ, എല്ലാം കുടുംബങ്ങൾക്കും ഫാമിലി കാർഡ് തുടങ്ങിയ നിർദ്ദേശങ്ങളും ബജറ്റ് മുന്നോട്ടുവെയ്ക്കുന്നു. സംസ്ഥാനത്തിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഉറപ്പിക്കുന്ന ബജറ്റാണിതെന്നും പ്രധാനമന്ത്രിയുടെ ആഗ്രഹം പോലെ അഞ്ച് വർഷത്തിനുളളിൽ യുപിയുടെ സാമ്പത്തിക ശേഷി ഒരു ട്രില്യൻ ഡോളറിലെത്തിക്കാനുളള ശ്രമങ്ങളിൽ നാഴികക്കല്ലാകും ഈ ബജറ്റെന്നും യോഗി വ്യക്തമാക്കി.
6.90 ലക്ഷം കോടി രൂപയുടെ ബജറ്റാണ് യുപി സർക്കാർ അവതരിപ്പിച്ചത്. യുപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റാണിത്. ഇതിൽ 32,721 കോടി രൂപയും പുതിയ പദ്ധതികൾക്ക് വേണ്ടിയാണ് അനുവദിച്ചതും. റവന്യൂമിച്ച സംസ്ഥാനമായി യുപി മാറിയെന്നും യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.
Discussion about this post