കോഴിക്കോട് : സ്വകാര്യ ആശുപത്രിയിൽ കാല് മാറി ശസ്ത്രക്രിയ ചെയ്തു. കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിലാണ് സംഭവം. ഇടത് കാലിന് പകരം വലത് കാലിന് ഡോക്ടർ ശസ്ത്രക്രിയ നടത്തി. കക്കോടി സ്വദേശിനി സജ്‌നയാണ് ഇതിന് ഇരയായത്.
ഇന്നലെയാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി പറഞ്ഞപ്പോൾ മാത്രമാണ് ഡോക്ടർ ഇക്കാര്യം അറിയുന്നത്. ആശുപത്രിയിലെ ഓർത്തോ മേധാവി ബഹിർഷാനാണ് ശസ്ത്രക്രിയ നടത്തിയത്.
അനസ്തേഷ്യയുടെ എഫക്റ്റ് കഴിഞ്ഞ ശേഷം അമ്മയ്ക്ക് വലത്തേ കാൽ അനക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. പതിയെ എഴുന്നേറ്റ് നോക്കുമ്പോഴാണ് വലതുകാലിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന് മനസിലായയതെന്ന് മകൾ പറഞ്ഞു. ഡോക്ടറോട് ചോദിച്ചെങ്കിലും വലത് കാലിൽ ബ്ലോക്ക് ഉണ്ടെന്നും അതിനാലാണ് ശസ്ത്രക്രിയ നടത്തിയത് എന്നുമാണ് വിശദീകരണം.
വീടിന്റെ വാതിലിനിടയിൽ കാൽ കുടുങ്ങി ഉപ്പൂറ്റി ഭാഗത്ത് പൊട്ടലുണ്ടായതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ഒരുവർഷമായി ഇവർ ഡോക്ടറുടെ ചികിത്സയിലായിരുന്നു. സർജറി വേണമെന്ന് ഡോക്ടർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇന്നലെയാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ ഇത് സംബന്ധിച്ച് വിശദീകരണം നൽകാൻ ഡോക്ടറോ, ആശുപത്രി അധികൃതരോ തയ്യാറായിട്ടില്ലെന്ന് കുടുംബം പറയുന്നു. ചികിത്സാപ്പിഴവിൽ നഷ്ടപരിഹാരം നൽകണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
Discussion about this post