തൃശൂർ: ലോകരാജ്യങ്ങൾ പ്രതിസന്ധി നേരിടുമ്പോഴും മുന്നോട്ട് കുതിക്കുന്ന ഇന്ത്യയെ പ്രകീർത്തിച്ച് പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദൻ. പാകിസ്താൻ തകരുകയാണെന്നും ഇന്ത്യ സാമ്പത്തികമായി മുന്നോട്ട് കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പെരുവനം സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങളും വിശ്വാസങ്ങളും ആരാധനകളും പുനർജനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സാഹിത്യോത്സവത്തിന്റെ ഭാഗമായ സർഗസംവാദത്തിലായിരുന്നു എം മുകുന്ദന്റെ ഈ പരാമർശം.
പാകിസ്താനിൽ പെട്രോളിന് 250 രൂപയാണ്. ആവശ്യസാധനങ്ങൾ പോലും ജനങ്ങൾക്ക് കിട്ടാനില്ല. സമാനമായി മറ്റ് രാജ്യങ്ങളും പ്രശ്‌നങ്ങൾ നേരിടുന്നു. എന്നാൽ ഇന്ത്യ ഇങ്ങനെ നിലനിൽക്കുന്നതിൽ എല്ലാവരും അത്ഭുതപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
” ഇന്ത്യ ഇന്നും വലിയ രാജ്യമായി നിലനിൽക്കുന്നതിൽ പുറത്ത് നിന്നുള്ള പലരും അത്ഭുതം കൂറുന്നു. കാരണം സ്വാതന്ത്ര്യത്തിന് ശേഷം പല രാജ്യങ്ങളും വിഭജിച്ച് പോയി. അവിടെ ഒന്നും സമാധാനവും സന്തോഷവും ഇല്ല. എപ്പോഴും അസ്വസ്ഥതകളാണ്. അതിന് നല്ലൊരു ഉദാഹരണമാണ്, നമ്മുടെ അയൽരാജ്യമായ പാകിസ്താനെന്ന് എം മുകുന്ദൻ പറഞ്ഞു. പാകിസ്താൻ പോലും സ്വാതന്ത്രാനന്തരം രണ്ടായി മാറി. പെട്രോളിന് പോലും 250 രൂപ കൊടുക്കേണ്ട അവസ്ഥ. സാമ്പത്തികമായി പാകിസ്താൻ ഒരുപാട് പിറകിലേക്ക് പോയി. പക്ഷേ നമ്മുടെ രാജ്യം മുമ്പോട്ട് പോവുകയാണ്. പലജാതിമത വിശ്വാസക്കാർ ഒന്നിച്ച് സന്തോഷത്തോടെ ജീവിക്കുന്നതാണ് രാജ്യത്തെ ഒന്നിച്ചു നിർത്തുന്ന ഘടകം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പെരുവനം അന്തർദേശീയ ഗ്രാമോത്സവത്തിന് തുടക്കമായി. സിഎൻഎൻ ബോയ്‌സ് സ്‌കൂളാണ് പ്രധാനവേദി. അക്ഷരം, കല, സംസ്‌കാരം എന്നിവയുടെ ദേശാന്തരം എന്ന പ്രമേയവുമായി വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഗ്രാമോത്സവം നടക്കുന്നത്. വൈകീട്ട് 6.30 മുതൽ സുദീപ് പാലനാടും ഭദ്ര രജിനും അവതരിപ്പിക്കുന്ന സംഗീതവിരുന്ന് ഉണ്ടാകും. 7.30-ന് സാംസ്‌കാരിക സമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 8.30-ന് പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം ഉണ്ടാകും.
Discussion about this post