മലപ്പുറം: ശുകപുരം ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ മരങ്ങൾ മുഴുവൻ വെട്ടി വിൽക്കാനുളള മലബാർ ദേവസ്വം ബോർഡിന്റെ നീക്കത്തിന് തിരിച്ചടി. ഭക്തരുടെ പ്രതിഷേധമുയർന്നതിനെ തുടർന്ന് ലേലതീരുമാനം മാറ്റിയതായി
ദേവസ്വം ബോർഡ് അറിയിച്ചു. ബിജെപി ഇന്റലക്ച്വൽ സെൽ കൺവീനർ ശങ്കു ടി ദാസും ഭക്തരും മരം വെട്ടുന്നതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കവേയാണ് ദേവസ്വം ബോർഡ് തീരുമാനം മാറ്റിയതായി അറിയിച്ചത്.
ക്ഷേത്രവളപ്പിലെ 187 മരങ്ങളാണ് ലേലം ചെയ്യാൻ ദേവസ്വം ബോർഡ് പദ്ധതിയിട്ടത്. നീക്കം പുറത്തറിഞ്ഞതോടെ ഭക്തർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ കോടതി വാദം കേൾക്കവേയാണ് ദേവസ്വത്തിന് വേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൽ ലേലതീരുമാനം മാറ്റിയതായി അറിയിച്ചത്.
ദേവസ്വം ബോർഡിന്റെ ഉറപ്പ് നടപടിക്രമങ്ങളിൽ രേഖപ്പെടുത്തിയ കോടതി ഹർജി വീണ്ടും ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. സംസ്ഥാന സർക്കാരിനെയും ജില്ലാ കളക്ടറെയും ഹർജിയിൽ കക്ഷി ചേർക്കാനും കോടതി നിർദ്ദേശിച്ചു. ലേലം മാറ്റിവെയ്ക്കുന്നതായി ബന്ധപ്പെട്ട സർക്കാർ ഓഫീസുകൾക്ക് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിപ്പ് നൽകിയതായും ദേവസ്വം ബോർഡ് കോടതിയിൽ ബോധിപ്പിച്ചു.
അതേസമയം ക്ഷേത്രസ്വത്തുക്കൾ അന്യായമായി വിൽപന നടത്തി കൊളള നടത്താനുളള ദേവസ്വം ബോർഡിന്റെ നീക്കത്തിനെതിരെ സമര പരിപാടികളിലൂടെ പ്രതിരോധം തീർക്കാനുള്ള ശ്രമത്തിലാണ് വിശ്വാസി സമൂഹം. വൈകിട്ട് 5 മണിക്ക് ശുകപുരം ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്ര പരിസരത്ത് ഭക്തജന സംഗമവും പ്രതിഷേധ യോഗവും നടത്തും. യോഗത്തിന് ശേഷം ഭക്തർ പ്രതീകാത്മകമായി കൈകോർത്തു പിടിച്ച് ക്ഷേത്രത്തിന് ചുറ്റും നാമജപങ്ങളോടെ സംരക്ഷണ വലയം തീർക്കും.
12 ഏക്കറോളം വരുന്ന ക്ഷേത്രഭൂമി വാണിജ്യ സാധ്യതകളുള്ള പൊതുഭൂമിയാക്കാനും, അതിനായി ക്ഷേത്ര മതിലകത്തിന്റെ വിസ്തൃതി ചുരുക്കാനുമുളള ഗൂഢപദ്ധതിയാണ് ഭക്തരുടെ എതിർപ്പ് മൂലം പാളിയത്. വളരെക്കാലമായി നടത്തിവരുന്ന ഗൂഢാലോചനയുടെ തുടർച്ചയാണിതെന്ന് ഭക്തസമൂഹം ആരോപിക്കുന്നു. മികച്ച വരുമാനമുളള ക്ഷേത്രം കൂടിയാണ് ശുകപുരം ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രം.













Discussion about this post