ബംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ പിറന്നാൾ ആഘോഷത്തിന് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെത്തിയിരുന്നു. ശിവമോഗയിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി കർണാടകയിലെത്തിയത്. തുടർന്ന് നടന്ന റാലിയിലും അദ്ദേഹം പങ്കെടുത്തു. ഇതിനിടെയാണ് എൺപതാം പിറന്നാൾ ആഘോഷിക്കുന്ന യെദ്യൂരപ്പയ്ക്ക് മോദി സർപ്രൈസ് നൽകിയത്.
പ്രസംഗത്തിനിടെ ജനങ്ങളോട് മൊബൈലിൽ ഫ്‌ളാഷ് ലൈറ്റ് ഓൺ ചെയ്യാൻ പ്രധാനമന്ത്രി ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് എല്ലാവരും തങ്ങളുടെ മൊബൈലിലെ ഫ്‌ളാഷ് ഓണാക്കി. തുടർന്ന് പാർട്ടിയിലെ മുതിർന്ന നേതാവിനെ, മോദി ഷാൾ അണിയിച്ച് ആശംസിച്ചു.
കർണാടക നിയമസഭയിൽ യെദ്യൂരപ്പ കഴിഞ്ഞയാഴ്ച നടത്തിയ അവസാന പ്രസംഗവും പ്രധാനമന്ത്രി ഓർമ്മിച്ചു. ഈ നേതാവിൽ നിന്ന് ഒരുപാട് നല്ല കാര്യങ്ങൾ പഠിക്കാനുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
‘ഇന്ന് ഒരു പ്രത്യേക ദിനമാണ്. കർണാടകയുടെ ജനപ്രിയ നേതാവ് ബിഎസ് യെദ്യൂരപ്പയുടെ ജന്മദിനമാണ് ഇന്ന്. അദ്ദേഹത്തിന്റെ ദീർഘായുസിനായി ഞാൻ പ്രാർത്ഥിക്കുന്നു. പാവപ്പെട്ട ജനങ്ങളുടെയും കർഷകരുടെയും ക്ഷേമത്തിനായി അദ്ദേഹം തന്റെ ജീവിതം തന്നെ സമർപ്പിച്ചു. കഴിഞ്ഞയാഴ്ച കർണാടക നിയമസഭയിൽ അദ്ദേഹം നടത്തിയ പ്രസംഗം എല്ലാവർക്കും പ്രചോദനം നൽകുന്നതാണ്” അദ്ദേഹം പറഞ്ഞു
”വിജയത്തിന്റെ ഉയരങ്ങളിൽ എത്തിയതിന് ശേഷവും ഒരാളുടെ പെരുമാറ്റത്തിൽ എങ്ങനെ വിനയം ഉണ്ടായിരിക്കണം എന്ന് അദ്ദേഹം നമുക്ക് കാണിച്ചുതന്നു. യെദ്യൂരപ്പയുടെ ജീവിതവും അദ്ദേഹത്തിന്റെ പ്രസംഗവും ഞങ്ങളെപ്പോലുള്ള ആളുകൾക്കും വരും തലമുറകൾക്കും എപ്പോഴും പ്രചോദനം നൽകുന്നതാണ്,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post