തിരുവനന്തപുരം: ഭീകരവാദ കേസുകൾ ഉൾപ്പെടെ അന്വേഷികുന്ന ദേശീയ അന്വേഷണ ഏജൻസിയിലേക്കുള്ള ഡെപ്യൂട്ടേഷൻ നിയമനത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ദുരൂഹമായ ഇടപെടൽ. എൻ ഐ എയിൽ കേരള പോലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കാൻ ഡിജിപി അനിൽ കാന്ത് നൽകിയ പട്ടികയിൽ ആഭ്യന്തര വകുപ്പ് തിരുത്തൽ നടത്തി. എൻ ഐ എ അംഗീകരിച്ച പട്ടികയിലാണ് ആഭ്യന്തര വകുപ്പ് തിരുത്തൽ നടത്തിയിരിക്കുന്നത്.
2 എസ് ഐമാർ, 2 എ എസ് ഐമാർ, 3 സിവിൽ പോലീസ് ഓഫീസർമാർ, ഒരു സീനിയർ സിപിഒ എന്നിങ്ങനെ 9 പേരെ കേരള പോലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ നിയമിക്കാനാണ് എൻ ഐ എ തീരുമാനിച്ചിരുന്നത്. ഇതിനായി ഇവരുടെ വിശദാംശങ്ങൾ എൻ ഐ എ ആസ്ഥാനത്ത് എത്തിക്കുകയും ഇന്റർവ്യൂ നടത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇവർക്ക് നിയമനം നൽകാൻ എൻ ഐ എ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സംസ്ഥാന ഡിജിപിക്ക് അറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
ഇതിൽ തുടർ നടപടിയായി ഡിജിപി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അറിയിപ്പ് നൽകി. എന്നാൽ, 5 പേരുടെ പട്ടിക മാത്രമാണ് ആഭ്യന്തര വകുപ്പ് ഡിജിപിക്ക് നൽകിയത്. പട്ടികയിൽ ഉണ്ടായിരുന്ന വനിത എസ് ഐ ഉൾപ്പെടെ നാല് പേരെ കാരണമില്ലാതെ ഒഴിവാക്കുകയായിരുന്നു. പട്ടികയിൽ ഉൾപ്പെട്ടവർക്കാകട്ടെ ഒരു വർഷത്തേക്ക് മാത്രമായിരിക്കും ഡെപ്യൂട്ടേഷനെന്നും ഉത്തരവിൽ പറയുന്നു.
സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഈ നടപടി പലവിധത്തിലുള്ള സംശയങ്ങൾക്ക് കാരണമാകുന്നുണ്ട്. പട്ടികയിൽ നിന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് ഒഴിവാക്കിയവർ ഇടതുപക്ഷത്തോട് അനുഭാവം പ്രകടിപ്പിക്കാത്തവരാണ് എന്നതാണ് ഒരു ആരോപണം. ദേശീയ അന്വേഷണ ഏജൻസിയിലും പാർട്ടിക്കാർ മതി എന്ന് ചിന്തിക്കുന്ന സിപിഎമ്മിന്റെ സ്വജന പക്ഷപാതമാണ് ഇതിന് പിന്നിലെന്നും ആരോപണങ്ങൾ ഉയരുന്നു.
Discussion about this post