ടെഹ്രാൻ: ഇസ്ലാമിക വസ്ത്രധാരണം പിന്തുടരാത്ത സ്ത്രീകൾ ശിക്ഷാർഹരെന്ന് ഇറാൻ നീതിന്യായ മേധാവി. ഹിജാബ് ശരിയായ രീതിയിൽ ധരിച്ചില്ല എന്ന് ആരോപിച്ച് മാഹ്സാ അമീനി എന്ന പെൺകുട്ടിയെ ഇറാനിലെ മതകാര്യ പോലീസ് കൊലപ്പെടുത്തി ഒരു വർഷം തികയുന്നതിന് മുന്നേ ആണ് ഇറാൻ ജുഡീഷ്യൽ ചീഫ് ഗൊലാം ഹൊസെയ്ൻ മൊഹ്സെനി ആജി ഇക്കാര്യം വ്യക്തമാക്കിയത്.
ഹിജാബ് ശരിയായ രീതിയിൽ ധരിക്കാതിരിക്കുന്നത് ഇസ്ലാമിക് റിപ്പബ്ലിക്കിനെയും അതിന്റെ മൂല്യങ്ങളെയും ശത്രുപക്ഷത്ത് നിർത്തലാണ് എന്നാണ് ഗൊലാം ഹൊസെയ്ൻ പറഞ്ഞത്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ശിക്ഷാർഹർ ആയിരിക്കുമെന്നും ഹൊസെയ്ൻ പറഞ്ഞു. ഇസ്ലാമിക റിപ്പബ്ലിക്കിന്റെ ശത്രുപക്ഷത്ത് നിന്ന് രാജ്യത്തെ നിയമങ്ങളെ അവഹേളിക്കാൻ ശ്രമിക്കുന്നവരെ നീതിന്യായ വ്യവസ്ഥയുടെയും ഭരണ നിർവഹണ സംവിധാനത്തിന്റെയും എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് നേരിടുമെന്നും ഹൊസെയ്ൻ കൂട്ടിച്ചേർത്തു.
മാഹ്സാ അമീനിയുടെ മരണം ലോകവ്യാപകമായി ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇറാനിൽ പ്രതിഷേധക്കാരെ അധികൃതർ മൃഗീയമായി നേരിട്ട സംഭവങ്ങൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിരുന്നു. നിരവധി പ്രതിഷേധക്കാർ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടു. സ്ത്രീകൾ ബലാത്സംഗങ്ങൾക്ക് ഇരയാക്കപ്പെട്ടു. പലർക്കും മാരകമായ പരിക്കുകൾ ഏൽക്കേണ്ടിയും വന്നു.
Discussion about this post