ആലുവ: ആലുവ കുഞ്ഞുണ്ണിക്കരയിൽ നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രഹസ്യപ്രവർത്തനം ചോദ്യം ചെയ്ത യുവാക്കൾക്ക് മർദ്ദനം. കുഞ്ഞുണ്ണിക്കര ജുമാ മസ്ജിദിൽ പളളിക്കമ്മിറ്റിയെ ഉൾപ്പെടെ മറയാക്കി നടത്തുന്ന രഹസ്യയോഗങ്ങളും സംഘടിത പ്രവർത്തനങ്ങളും ചോദ്യം ചെയ്തതിനാണ് മൂന്ന് യുവാക്കളെ പളളിയിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ചത്.
പോപ്പുലർ ഫ്രണ്ട് ഭാരവാഹികളായിരുന്ന ചിലരുടെ പിടിയിലാണ് പളളിക്കമ്മിറ്റി. ഇതിന്റെ മറവിലാണ് പളളിയിൽ വെച്ച് യുവാക്കളെ കായികമായി നേരിട്ടത്. സമീപത്തെ ഒരു ഗ്രൗണ്ടിൽ കളിക്കുന്നതുമായി ബന്ധപ്പെട്ട് യുവാക്കളുമായി തർക്കം നിലനിന്നിരുന്നു. ഈ വിഷയത്തിൽ യുവാക്കൾ പളളിക്കമ്മിറ്റിക്ക് പരാതി കൊടുത്തിരുന്നു. ഇതിന്റെ പേരിൽ ചർച്ചയ്ക്ക് വിളിച്ചായിരുന്നു മർദ്ദനം.
വിളിച്ചപ്പോൾ കൂടെ പോയ യുവാക്കൾ പള്ളി പരിസരത്ത് ഇരുന്നതിന്റെ പേരിൽ
പളളിയുടെ പരിസരത്ത് ഇരിക്കാൻ പാടില്ലെന്നും പളളി വാപ്പാന്റെ വകയാണെന്നും കമ്മിറ്റിക്കാരിൽ ഒരാൾ പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെയായിരുന്നു മർദ്ദനം. പളളിയുടെ ഗേറ്റ് വരെ നൂറുമീറ്ററോളം യുവാക്കളെ തല്ലിച്ചതച്ചു. അടിവയറിനുൾപ്പെടെ ക്രൂരമർദ്ദനമേറ്റവർ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഹർത്താൽ അക്രമത്തിന്റെ പേരിൽ സ്വത്തുക്കൾ ജപ്തി ചെയ്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും അഭിമന്യു വധക്കേസിലെ പ്രതിയും അക്രമികളിൽ ഉണ്ടായിരുന്നുവെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു. പ്രദേശത്തെ യുവാക്കൾ പോപ്പുലർ ഫ്രണ്ടിനെ അംഗീകരിക്കാത്തതും ഇവർക്കൊപ്പം ചേരാത്തതുമാണ് അക്രമികളെ പ്രകോപിപ്പിച്ചത്. വിധ്വംസക പ്രവർത്തനങ്ങൾക്കായി നേരത്തെ മുതൽ പോപ്പുലർ ഫ്രണ്ട് താവളമാക്കിയിരുന്ന സ്ഥലമാണ് കുഞ്ഞുണ്ണിക്കര. രാജ്യവ്യാപക നിരോധനത്തിന് ശേഷം ഇവിടെ പോപ്പുലർ ഫ്രണ്ടിന്റെ കേന്ദ്രമായിരുന്ന പെരിയാർവാലി ക്യാമ്പസ് ഉൾപ്പെടെ പോലീസ് പൂട്ടി മുദ്രവെച്ചിരുന്നു.
കുഞ്ഞുണ്ണിക്കരയിൽ വീണ്ടും പോപ്പുലർ ഫ്രണ്ട് പ്രവർത്തനം- വീഡിയോ
പളളിക്കമ്മിറ്റികൾക്ക് പുറമേ വീടുകളിലും ഭാരവാഹികൾ ഇപ്പോഴും രഹസ്യയോഗം ചേരുന്നുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നിരോധനത്തിന് ശേഷവും സംസ്ഥാനത്ത് പല രീതിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംഘടിക്കുകയും രഹസ്യമായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് കുഞ്ഞുണ്ണിക്കരയിലെ സംഭവം.
നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ യുവാക്കളെ മർദ്ദിച്ച പളളികമ്മറ്റി ഭാരവാഹികളായ ഹാരിസ് മണ്ണാറക്കാട്, ലത്തീഫ് കരിമ്പയിൽ, ജബ്ബാർ മൈലക്കര എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post