ലണ്ടൻ: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ ഉണ്ടായ തീപിടുത്തം വാർത്തയാക്കി ബിബിസി. കഴിഞ്ഞ ദിവസമാണ് ബിബിസി വേൾഡ് ഓൺലൈനിൽ ചിത്രം ഉൾപ്പെടെ വാർത്ത വന്നത്. മാലിന്യം അഴുകുമ്പോൾ മീഥെയ്ൻ വാതകം ഉത്പാദിപ്പിക്കപ്പെടുമെന്നും അതിന്റെ ഫലമായാണ് ഇന്ത്യയിലെ മാലിന്യ സംസ്കരണ പ്ലാന്റുകളിൽ തീപിടുത്തം പതിവാകുന്നത് എന്നുമുള്ള ‘ശാസ്ത്ര- സാങ്കേതിക‘ നിഗമനവും റിപ്പോർട്ടിൽ ഉണ്ട്.
അതേസമയം, ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്തത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ, ഇന്ന് ഹൈക്കോടതി, അധികൃതർക്കെതിരെ അതിരൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്. സംഭവത്തിൽ സംസ്ഥാന സർക്കാരും കൊച്ചി കോർപ്പറേഷനും മലിനീകരണ നിയന്ത്രണ ബോർഡും വിശദമായ റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലാ കളക്ടർക്ക് പുറമേ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനും കോർപ്പറേഷൻ സെക്രട്ടറിയും നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചിരിക്കുകയാണ്. ബ്രഹ്മപുരം തീപിടുത്തത്തെ തുടർന്ന് കൊച്ചി ഗ്യാസ് ചേംബറിലായതായി ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരാജയപ്പെട്ടതായും ഹൈക്കോടതി വ്യക്തമാക്കി.
Discussion about this post