തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ മരുന്ന് മാറി നൽകിയതിനെ തുടർന്ന് രോഗി ഗുരുതരാവസ്ഥയിൽ. പോട്ട സ്വദേശി അമലാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്.ഹെൽത്ത് ടോണിക്കിന് പകരം രോഗിക്ക് അലർജിയുള്ള ചുമയുടെ മരുന്നാണ് മാറി നൽകിയത്. ചുമയുടെ മരുന്ന് നൽകിയതിനെ തുടർന്ന് അബോധാവസ്ഥയിലായ അമലിനെ വെന്റിലേറ്ററിലേക്ക് മാറ്റി.അലർജി, ചുമ എന്നീ അസുഖങ്ങൾക്ക് നൽകുന്ന മരുന്നാണ് ഇത്. മരുന്ന് കഴിച്ച് അടുത്ത ദിവസം രോഗിക്ക് അപസ്മാരം വന്നെന്നും റിപ്പോർട്ടിലുണ്ട്.
ആശുപത്രിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ന്യായവില മെഡിക്കൽ ഷോപ്പിൽനിന്നാണ് മരുന്ന് വിതരണം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായത്. ഡോക്ടർ എഴുതി നൽകിയ മരുന്നിന് പകരം ഒരു ബന്ധവുമില്ലാത്ത മറ്റൊരു മരുന്ന് അധികൃതർ നൽകുകയായിരുന്നു. 110 രൂപയും ഇതിന് ഈടാക്കി. ഈ മരുന്ന് ഒരു ഡോസ് കഴിച്ചതോടെ ശരീരം നീരുവയ്ക്കുകയും തടിപ്പ് അനുഭവപ്പെടുകയും ശ്വാസതടസ്സം ഉണ്ടാകുകയുമായിരുന്നു
വാഹനാപകടത്തിൽ പരിക്കേറ്റാണ് അമൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. രോഗം ഭേദമായി ആശുപത്രി വിടാനിരിക്കെയാണ് സംഭവം. മികച്ച ചികിത്സ നൽകാൻ മെഡിക്കൽ കോളേജിലെ ഡോക്ടർ കൈക്കൂലി വാങ്ങിയെന്നും ബന്ധുക്കൾ ആരോപിച്ചു. ഓർത്തോ വിഭാഗത്തിലെ ഡോക്ടർ കൈകൂലിയായി 3200 രൂപ വാങ്ങിയെന്നും വടക്കാഞ്ചേരിയിലെ ഒരു ക്ലിനിക്കിൽ ചെന്നാണ് ഡോക്ടർക്ക് പണം കൊടുത്തതെന്നും ഇതിനു ശേഷമാണ് ആശുപത്രിയിൽ മികച്ച ചികിത്സ ലഭിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
Discussion about this post