ന്യൂയോർക്ക്: അതിർത്തികളിൽ പാകിസ്താൻ പ്രകോപനം തുടർന്നാൽ ഇന്ത്യയുടെ മറുപടി യുദ്ധമായിരിക്കുമെന്ന് അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട്. നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യ ഏതറ്റം വരെയും പോകാൻ മടിക്കാത്ത സൈനിക ശക്തിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയുടെ വെല്ലുവിളികൾക്കും അതേ നാണയത്തിൽ തന്നെയാകും ഇന്ത്യ മറുപടി നൽകുകയെന്നും, ഗാൽവൻ സംഘർഷവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശകലനം ചെയ്ത് അമേരിക്കൻ ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് നൽകിയതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കൻ ഇന്റലിജൻസ് വിഭാഗം ഡയറക്ടർ സമർപ്പിച്ച വാർഷിക വിശകലന റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. ഗാൽവൻ സംഘർഷത്തോടെ ചൈനയെ വിശ്വാസത്തിലെടുക്കുന്നത് ഇന്ത്യ അവസാനിപ്പിച്ചുവെന്നും, ചൈനീസ് അതിർത്തിയിൽ ഇന്ത്യ ശക്തമായ നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കശ്മീരിൽ സമാധാന ശ്രമങ്ങൾ അട്ടിമറിക്കാനോ ഇന്ത്യയിൽ ഭീകരാക്രമണം നടത്താനോ പാകിസ്താൻ തുനിഞ്ഞാൽ അതിന്റെ ഫലം അവർക്ക് ഒട്ടും നന്നായിരിക്കില്ലെന്ന് റിപ്പോർട്ട് അടിവരയിടുന്നു.
പാകിസ്താന്റെ പ്രകോപനങ്ങളോട് ഒരിക്കലും മൃദുസമീപനം സ്വീകരിക്കാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മോദി സർക്കാരിന് കീഴിൽ പാകിസ്താന് സമീപകാലത്ത് ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടികൾ ഇത് വ്യക്തമാക്കുന്നു. സൈന്യത്തെ സദാസമയവും സുസജ്ജമാക്കി നിർത്താൻ മോദി സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇന്ത്യയും ചൈനയും തമ്മിലോ ഇന്ത്യയും പാകിസ്താനും തമ്മിലോ നേരിട്ട് ഒരു യുദ്ധം ഉണ്ടാകുന്നത് അമേരിക്കയുടെയും ലോകരാജ്യങ്ങളുടെയും നന്മക്ക് ഒരിക്കലും യോജിച്ചതാവില്ല. അത്തരം ഒരു സാഹചര്യത്തിൽ, അമേരിക്കൻ താത്പര്യം സംരക്ഷിക്കാൻ യുഎസ് സർക്കാർ ഇടപെടൽ നടത്തേണ്ടി വരുമെന്നും അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
ചൈനീസ് മൊബൈലുകൾ ഉപയോഗിക്കുന്നതിൽ നിന്നും സൈനികർക്ക് വിലക്കേർപ്പെടുത്തിയ ഇന്ത്യൻ നീക്കം പരോക്ഷമായി ചൈനക്ക് ഇന്ത്യ നൽകുന്ന ശക്തമായ സൂചനയാണ്. ഇന്ത്യൻ ഇന്റലിജ്ൻസ് വൃത്തങ്ങൾ സദാ ജാഗരൂകമാണെന്ന് ചൈനക്ക് ഇതിൽ നിന്നും ബോദ്ധ്യപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post