ജയ്പൂർ: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ വിധവകളോട് ക്രൂരത തുടർന്ന് രാജസ്ഥാൻ സർക്കാർ. ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ വസതിയ്ക്ക് മുൻപിൽ പ്രതിഷേധിച്ചവരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തു. സൈനികരുടെ മൂന്ന് വിധവകളാണ് സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ പ്രതിഷേധിച്ചത്.
പുലർച്ചെയോടെയായിരുന്നു പോലീസിന്റെ ആസൂത്രിത നീക്കം. പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ച് ഇവർക്കൊപ്പം പ്രതിഷേധിച്ചുവരികയായിരുന്ന ബിജെപി എംപി കിരോദി ലാൽ മീന വ്യാഴാഴ്ച രാത്രി സ്വവസതിയിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി പോയിരുന്നു. ഈ തക്കം നോക്കിയായിരുന്നു മൂന്ന് പേരെയും കസ്റ്റഡിയിൽ എടുത്തത്. ഒരാഴ്ചയായി നിരാഹാര സമരം നടത്തിവരുന്ന ഇവരുടെ ആരോഗ്യനില വളരെ മോശമാണ്. ഈ സാഹചര്യത്തിൽ മൂന്ന് പേരെയും പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുമെന്നാണ് സൂചന.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബാംഗങ്ങൾക്ക് അർഹതപ്പെട്ടാ എല്ലാ സഹായവും സർക്കാർ നൽകിയിട്ടുണ്ട്. എന്നാൽ രാജസ്ഥാൻ സർക്കാർ മാത്രം അവഗണിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിധവകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. അർഹതപ്പെട്ട ജോലിയും സാമ്പത്തിക സഹായവും നൽകുക, വീരമൃത്യുവരിച്ചവരുടെ ഓർമ്മയ്ക്കായി സ്മാരകം നിർമ്മിക്കുക, റോഡുകൾ നിർമ്മിക്കുക, മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ കാണാൻ അനുവദിക്കുക തുടങ്ങിയവയാണ് ഇവരുടെ ആവശ്യം. ഇക്കാര്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ മാസം 28 മുതലാണ് വിധവകൾ നിരാഹാര സമരം ആരംഭിച്ചത്.
Discussion about this post