കോട്ടയം: കക്കുകളി നാടകത്തിനെതിരെ വിമർശനവുമായി കെസിബിസിയും രംഗത്ത്. നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് കെസിബിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ പറയുന്നു. ചരിത്രത്തെ അപനിർമിക്കുന്ന സൃഷ്ടികളെ അംഗീകരിക്കാനാകില്ല. നാടകത്തിന്റെ പ്രദർശനം നിരോധിക്കാൻ സർക്കാർ ഇടപെടണം. അന്താരാഷ്ട്ര നാടക വേദിയിൽ അവസരം നൽകിയത് അപലപനീയമാണ്. കമ്മ്യൂണിസ്റ്റ് സംഘടനകൾ നാടകത്തിന് നൽകുന്ന പ്രചാരണവും അപലപനീയമാണ്. നാടകം നിരോധിക്കാൻ സർക്കാർ ഇടപെടണം. ദുർബലരേയും പാവപ്പെട്ടവരേയും സഹായിക്കുന്നതാണ് സന്യാസിമഠങ്ങൾ. എന്നാൽ അതിനെ ചൂഷണകേന്ദ്രങ്ങളാക്കിയാണ് കക്കുകളി നാടകത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇതിനെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും കെസിബിസി പറയുന്നു.
കക്കുകളി നാടകത്തിനെതിരെ തൃശൂർ അതിരൂപതയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ക്രൈസ്തവവിശ്വാസത്തേയും സ്ഥാപനങ്ങളെയും പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യമായി ചിത്രീകരിക്കുന്നത് പതിവാക്കിയിരിക്കുകയാണെന്നും ഇതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ്, കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിച്ചുകൊണ്ട് ഇപ്പോൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കക്കുകളി എന്ന വിവാദ നാടകമെന്നും സർക്കുലറിൽ പറയുന്നു.
സംസ്ഥാന സർക്കാർ തലത്തിൽ തൃശൂരിൽ നടന്ന നാടകോത്സവത്തിൽ ഈ വിവാദനാടകം അവതരിപ്പിക്കുകയും സംസ്ഥാനത്തെ സാംസ്‌കാരിക മന്ത്രിതന്നെ നാടകാവതരണത്തേയും അതിലെ അഭിനേതാക്കളെയും അഭിനന്ദിക്കുകയും ചെയ്തത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. പൊതുഖജനാവിൽ നിന്ന് ഫണ്ട് ചെലവാക്കി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവ വിശ്വാസത്തേയും വിശിഷ്യാ സന്യസ്തരേയും വികലമായി ചിത്രീകരിക്കുന്നത് എതിർക്കപ്പെടേണ്ടതാണ്. ഞായറാഴ്ച ഇടവകകളിൽ പ്രതിഷേധം നടത്താനും തിങ്കളാഴ്ച കളക്ട്രേറ്റ് മാർച്ച് നടത്താനും അതിരൂപത ആഹ്വാനം ചെയ്തിട്ടുണ്ട്.
Discussion about this post