ന്യൂഡൽഹി: ഡൽഹി മദ്യ അഴിമതിക്കേസിൽ ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെസിആറിന്റെ മകൾ കെ.കവിത ഡൽഹി ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഇ.ഡി ആസ്ഥാനത്തിന് മുന്നിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. സഹോദരനും മന്ത്രിയുമായ കെ ടി രാമറാവുവും ഇഡി ഓഫീസിലേക്ക് കവിതയെ അനുഗമിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയ്ക്കൊപ്പമാണ് കവിതയേയും ചോദ്യം ചെയ്യുക.
വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്. എന്നാൽ കവിത സമയം നീട്ടി ചോദിക്കുകയായിരുന്നു. കേസിൽ കസ്റ്റഡിയിലിരിക്കുന്ന ഡൽഹി മുൻ ഉപ മുഖ്യമന്ത്രി സിസോദിയ ഉൾപ്പടെയുള്ള മറ്റ് പ്രതികളേയും ഇഡി ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി വിളിപ്പിച്ച കവിതയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന് ചന്ദ്രശേഖർ റാവു പറഞ്ഞു. അറസ്റ്റ് ചെയ്താൽ ശക്തമായ പ്രതിഷേധത്തിന് അദ്ദേഹം ആഹ്വാനം ചെയ്തതോടെയാണ് നിരോധനാജ്ഞ എന്ന് റിപ്പോർട്ടുകളുമുണ്ട്.
അറസ്റ്റുണ്ടായാൽ ബിആർഎസ് നേതാക്കളും പ്രവർത്തകരും ഡൽഹിയിലെത്തി പ്രതിഷേധിക്കുമെന്നും പാർട്ടിയെ വരുതിയിലാക്കാനുള്ള ബിജെപി നീക്കം അംഗീകരിക്കില്ലെന്നും കെസിആർ പറഞ്ഞു. മദ്യനയ വിവാദത്തിൽപ്പെട്ട കമ്പനിയായ ഇൻഡോ സ്പിരിറ്റിൽ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇ.ഡി കവിതയ്‌ക്കെതിരെ കേസെടുത്തത്.
Discussion about this post