റായ്പൂർ: :ഛത്തീസ്ഗഡിൽ ഉത്സവത്തിന്റെ ഭാഗമായി വഴിയരികിൽ സ്ഥാപിച്ചിരുന്ന ശിവഭഗവാന്റെ പോസ്റ്ററുകളും ബാനറുകളും വലിച്ച് കീറി കത്തിച്ച് മതതീവ്രവാദികൾ. സംഭവത്തിൽ പോലീസ് പ്രതികൾക്കെതിരെ കേസ് എടുത്തു. റായ്പൂർ ജില്ലയിലെ ഗുദ്യാരിയിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം.
പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കപ്പെട്ടതായി ആദ്യം കണ്ടത് പ്രദേശവാസികളാണ്. ഇതിന് തൊട്ടുപിന്നാലെ അക്രമികൾ പോസ്റ്റർ നശിപ്പിക്കുന്നതിന്റെയും ഇവ കത്തിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാനും ആരംഭിച്ചു. ഇതോടെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ രംഗത്ത് എത്തുകയായിരുന്നു. ഇതറിഞ്ഞതോടെ പോലീസ് സ്ഥലത്ത് പ്രതിഷേധക്കാരുമായി ചർച്ച നടത്തി. എന്നാൽ കുറ്റക്കാരെ ഉടൻ പിടികൂടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് വിശ്വാസികൾ പോലീസിനെ അറിയിക്കുകയായിരുന്നു. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്ഥലത്ത് വൻ പോലീസ് സന്നാഹമാണ് വിന്യസിച്ചിട്ടുള്ളത്.
അതേസമയം പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ നിന്നും അക്രമികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ശക്തമായ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ പിടികൂടുന്നതിനായി കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
Discussion about this post